റോഡിൽ പോലീസ് വാഹനത്തേക്കാൾ പരിഗണന ആംബുലൻസിന്


നിരത്തുകളിൽ പോലീസ് വാഹനത്തേക്കാൾ പരിഗണന ആംബുലൻസിനു നൽകണമെന്നാണ് നിയമം. 2017-ലെ ഡ്രൈവിങ്‌ െറഗുലേഷനിൽ നിരത്തിൽ മുൻഗണന നൽകേണ്ട വാഹനങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ആംബുലൻസെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒന്നാമത് അഗ്നിരക്ഷാവിഭാഗം, രണ്ടാമത് ആംബുലൻസ്, മൂന്നാമത് പോലീസ് എന്നിങ്ങനെയാണ് മുൻഗണനാ പട്ടിക.


കൊട്ടാരക്കരയിൽ ഓക്‌സിജൻ സിലിൻഡർ ഘടിപ്പിച്ച രോഗിയുമായി സൈറൺ മുഴക്കി കടന്നെത്തിയ ആംബുലൻസിനേക്കാൾ പരിഗണന മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ്‌ വാഹനത്തിനാണു കൊട്ടാരക്കര പോലീസ് നൽകിയത്. ഇതാണ് അപകടത്തിനു കാരണമായതും. കഴിഞ്ഞ ബുധനാഴ്ചയാണ് പുലമൺ ജങ്‌ഷനിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞത്.


ഏതു സാഹചര്യത്തിലും പാത തെറ്റിച്ചു സഞ്ചരിക്കാൻ ആംബുലൻസിനും അവകാശമില്ല. സുരക്ഷിതമായ വേഗത്തിലും സുരക്ഷിതമായ പാതയിലും സഞ്ചരിക്കണമെന്നാണ് വ്യവസ്ഥ. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് അനുമതിനൽകുന്നപക്ഷം അടിയന്തരഘട്ടങ്ങളിൽ പാതതെറ്റിച്ചും കടന്നുവരാം. എങ്കിലും അപകടമുണ്ടായാൽ ഡ്രൈവർ കുറ്റക്കാരനാകും. പുലമണിൽ ഒരേസമയം മന്ത്രി വാഹനവും ആംബുലൻസും കടന്നുവന്നപ്പോൾ ജങ്‌ഷനിൽ ജോലിയിലുണ്ടായിരുന്ന പോലീസുകാരിൽ ആശയക്കുഴപ്പമുണ്ടായതായും വിലയിരുത്തലുണ്ട്. അപകടത്തിൽപ്പെടുന്ന ആംബുലൻസ് വാഹനങ്ങളിൽ അധികവും മിനി വാനുകളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചെറുതും ഭാരക്കുറവുമുള്ള വാഹനമായതിനാൽ വേഗത്തിലുള്ള ഓട്ടത്തിൽ അപകടസാധ്യതയും ആളപായവും ഏറെയാണ്.


കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ മോട്ടോർവാഹനവകുപ്പിനും നടപടിയെടുക്കാം. അലക്ഷ്യമായും പാതതെറ്റിച്ചുമാണ് ഇരുവാഹനങ്ങളും കടന്നുവന്നതെന്ന് പോലീസ് എഫ്.ഐ.ആറിലുള്ളതിനാലും ആംബുലൻസിലുണ്ടായിരുന്നവർക്ക് പൊട്ടലുൾപ്പെടെ ഗുരുതര പരിക്കുള്ളതിനാലും മോട്ടോർവാഹനവകുപ്പ് നിയമപ്രകാരവും നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.  

Post a Comment

Thanks

Previous Post Next Post