ഫിറ്റ്‌നസും പെർമിറ്റുമില്ല; കെ.എസ്.ഇ.ബി.യുടെ കരാർ വാഹനത്തിന് 9000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്


താമരശ്ശേരി |   കെ.എസ്.ഇ.ബി.ക്കു വേണ്ടി കരാറടിസ്ഥാനത്തിൽ ഓടിയ വാഹനത്തിന് ഫിറ്റ്‌നസും പെർമിറ്റുമില്ല. പരിശോധനയ്ക്കിടെ നികുതിയൊടുക്കിയതിന്റെ തെളിവും ഹാജരാക്കാനായില്ല.


പുത്തൂർ മാനിപുരം റോഡിൽ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ നടന്ന വാഹനപരിശോധനയ്ക്കിടെ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് കൊടുവള്ളി വിഭാഗമാണ് ജീപ്പ് പിടികൂടിയത്. മോട്ടോർ വാഹനനിയമം അനുസരിക്കാതെ നിരത്തിലിറങ്ങിയതിന് 9000 രൂപയാണ് ജീപ്പിന് പിഴചുമത്തിയത്.


കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങൾ മതിയായ രേഖകളോടെയാണ് സർവീസ് നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കെ.എസ്.ഇ.ബി.ക്കുകൂടി ഉണ്ടെന്നിരിക്കെയാണ് ഇത്തരമൊരു നിയമലംഘനം. താമരശ്ശേരി ട്രാൻസ്മിഷൻ കൺസ്ട്രക്‌ഷൻ സബ് ഡിവിഷനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ജീപ്പാണിത്.


ഫിറ്റ്‌നസ് ഇല്ലാതെ റോഡിലിറങ്ങിയതിന് മൂവായിരം രൂപ, പെർമിറ്റില്ലാതെ ഓടിയതിന് മൂവായിരം, നികുതിയടയ്ക്കാതെ സർവീസ് നടത്തിയതിന് മൂവായിരം എന്നിങ്ങനെയാണ് പിഴചുമത്തിയത്. ഉണ്ണികുളം വയലട സ്വദേശിയുടെ ഉടമസ്ഥതയിൽ രജിസ്റ്റർചെയ്ത വാഹനമാണിത്.


കൊയിലാണ്ടി രജിസ്‌ട്രേഷനിലുള്ള വാഹനം നന്മണ്ട ആർ.ടി.ഒ. പരിധിയിലേക്ക് മാറ്റാനായി അപേക്ഷനൽകിയെന്നും നികുതി അടച്ചതാണെന്നുമാണ് വാഹനയുടമ അറിയിച്ചതെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നു.


എന്നാൽ, നികുതിയടച്ച കാര്യം മോട്ടോർവാഹനവകുപ്പിന്റെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തില്ലെന്നാണ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് അറിയിച്ചത്.

Post a Comment

Thanks

Previous Post Next Post