കോഴിക്കോട്ടെ എഐ തട്ടിപ്പ്: മുഴുവന്‍ തുകയും വീണ്ടെടുത്തായി പൊലീസ്, 40,000 രൂപയുടെ കൈമാറ്റം തടഞ്ഞു


തിരുവനന്തപുരം: കോഴിക്കോട്ട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ തട്ടിയെടുത്ത മുഴുവന്‍ തുകയും വീണ്ടെടുത്തതായി പൊലീസ്. അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനെന്ന പേരില്‍ നിര്‍മ്മിത ബുദ്ധി ദുരുപയോഗം ചെയ്ത് സുഹൃത്ത് ആണ് വീഡിയോ കോള്‍ ചെയ്യുന്നത് എന്ന് വരുത്തി തീര്‍ത്ത് 40000 രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസ് ഇടപെടല്‍. 


നഷ്ടമായ 40000 രൂപയുടെയും കൈമാറ്റം തടഞ്ഞതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ രത്‌നാകര്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഈ കൈമാറ്റം തടഞ്ഞതായും അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും രത്‌നാകര്‍ ബാങ്ക് അറിയിച്ചതായി സൈബര്‍ പൊലീസാണ് അറിയിച്ചത്. പണം തിരികെ ലഭിക്കാന്‍ നടപടി തുടങ്ങിയതായി സൈബര്‍ ഓപ്പറേഷന്‍സ് എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയുടെ 40,000 രൂപ പോയതിന് പിന്നാലെ പൊലീസ് ബാങ്കുകള്‍ക്ക് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


നേരത്തെ, ജില്ലയില്‍ ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ദുരുപയോഗം ചെയ്ത് വ്യാജ വീഡിയോ കോള്‍ ചെയ്ത് പണം തട്ടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. നിരവധിപ്പേരാണ് തട്ടിപ്പിന് ഇരയായത്. അതിനാല്‍ ഇത്തരം കോളുകള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പ് വിവരം പുറത്തുവിട്ട് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകള്‍ ലഭിച്ചാലുടന്‍ വിവരം കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. 


സുഹൃത്ത് വീഡിയോ കോളില്‍ വന്ന് തന്റെ അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനായി 40,000 രൂപ ആവശ്യപ്പെടുന്ന തരത്തിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. വീഡിയോ കോള്‍ ആയതിനാലും അറിയുന്ന ആള്‍ ആയതിനാലും യാതൊരുവിധ സംശയവും തോന്നായില്ല. അതിനാല്‍ കോഴിക്കോട് സ്വദേശി പണം കൈമാറി. പണം കൈമാറിയ ഉടനെ വീണ്ടും 30,000 രൂപ ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നി സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ സംസാരിച്ചപ്പോഴാണ് മറ്റു ചിലരും തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എഐ സംവിധാനം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. 


'നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോ ശേഖരിച്ചാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ എഐ സംവിധാനം ദുരുപയോഗം ചെയ്ത് വീഡിയോ കോളിന് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കാണുമ്പോള്‍ വേണ്ടപ്പെട്ടവര്‍ ആണെന്ന് തോന്നിപ്പിക്കുന്നവിധമാണ് തട്ടിപ്പ് നടത്തുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും' - കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.


'പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള വോയ്സ്, അല്ലെങ്കില്‍ വീഡിയോ കോളുകള്‍ വഴിയുള്ള സാമ്പത്തിക അഭ്യര്‍ഥനകള്‍ പൂര്‍ണമായി നിരസിക്കുക. നിങ്ങളെ വിളിക്കുന്നത് പരിചയമുള്ള ആളാണോ എന്ന് ഉറപ്പാക്കാന്‍ കൈവശമുള്ള അവരുടെ നമ്പറിലേക്ക് വിളിക്കുക. കൂടാതെ അവരുടെ കുടുംബാംഗങ്ങളെയും വിളിച്ച് ഉറപ്പുവരുത്താവുന്നതാണ്. ഇത്തരത്തില്‍ വ്യാജ കോളുകള്‍ ലഭിച്ചാലുടന്‍  കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ വിളിച്ച് അറിയിക്കുക.'- ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post