| ന്യൂഡൽഹി | ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ അലഹാബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നു വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മൂന്നിന് അന്തിമ വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കിയാണ് അതുവരെ സർവേ നടപടികൾക്കുള്ള സ്റ്റേ നീട്ടിയത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്.
നേരത്തെ, ഈ മാസം 26നു വൈകിട്ട് 5 വരെ ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി, ഇതിനകം മുസ്‍ലിം വിഭാഗത്തിന്റെ അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് മൂന്നിന് അന്തിമ വിധി പ്രസ്താവിക്കും വരെ സ്റ്റേ നീട്ടിയത്.
ഹിന്ദുക്ഷേത്രം നിലനിന്ന സ്ഥലത്താണു ഗ്യാൻവാപി പള്ളി നിർമിച്ചതെന്ന വാദം ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് കഴിഞ്ഞദിവസം വാരാണസി കോടതി ഉത്തരവിട്ടത്. പള്ളി കമ്മിറ്റിക്കു വേണ്ടി ഹുസേഫ അഹമ്മദി വിഷയം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇടപെട്ടത്. ഉത്തരവു നടപ്പാക്കും മുൻപു ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പള്ളി കമ്മിറ്റിക്കു സമയം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഫൊട്ടോഗ്രഫി, റഡാർ ഇമേജിങ് പരിശോധനകൾ മാത്രമാണ് എഎസ്ഐ ഇപ്പോൾ നടത്തുന്നതെന്നും ഖനനമോ കെട്ടിടത്തെ ബാധിക്കുന്ന മറ്റു പരിശോധനകളോ നടത്തുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിരുന്നു.
Post a Comment
Thanks