തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന കെട്ടിടത്തിന്റെ വാടക കുടിശ്ശിക നൽകാത്തതിന്റെ പേരിൽ കെട്ടിടമുടമ കെട്ടിടം പൂട്ടി. ഇതേത്തുടർന്ന് ബുധനാഴ്ച കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാനെത്തിയ നൂറിലേറെപ്പേർ വലഞ്ഞു.രാവിലെ ഒമ്പതുമണി മുതൽ ചെറിയ കുട്ടികളെയുമായി എത്തിയവരാണ് കുടിവെള്ളം പോലും ലഭിക്കാതെ വലഞ്ഞത്. കുത്തിവെപ്പ് നൽകാൻ സമയത്തിനെത്തിയ ആരോഗ്യകേന്ദ്രം ജീവനക്കാർ കെട്ടിടം തുറക്കാനാകാതെ പുറത്തിരുന്നു. ഇതിനിടെ തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതർ കെട്ടിടമുടമസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും വാടക സംബന്ധിച്ച് തീരുമാനമാകാതെ കെട്ടിടം നൽകില്ലെന്ന് അവർ വ്യക്തമാക്കുകയായിരുന്നു.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ അസൗകര്യമുണ്ടായതിനെത്തുടർന്നാണ് പ്രതിരോധകുത്തിവെപ്പുകൾ നൽകാനായി വാടകയ്ക്ക് കെട്ടിടം എടുത്തത്. കോവിഡ് വാക്സിനേഷൻ എടുക്കുവാനായി മുൻ പഞ്ചായത്ത് ഭരണസമിതിയാണ് വാടകയ്ക്ക് കെട്ടിടം എടുത്തത്. എന്നാൽ കെട്ടിടത്തിന്റെ വാടക നൽകിയില്ല. ഒരു വർഷത്തിലേറെയായി വാടക നൽകിയിട്ട്.ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റതുമുതൽ വാടക നൽകിയിരുന്നു. എന്നാൽ കുടിശ്ശിക വാടക നൽകിയിരുന്നില്ല. കെട്ടിടവാടക പലതവണ ഉടമ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തിൽനിന്നും തുക നൽകിയില്ല. ഇതേത്തുടർന്നാണ് ബുധനാഴ്ച കെട്ടിടം പൂട്ടിയത്. പ്രതിരോധ കുത്തിവെപ്പ് എടുക്കുവാനുള്ള മരുന്നുൾെപ്പടെയുള്ളവ കെട്ടിടത്തിനകത്തായിരുന്നു. ഇത് കാരണം മറ്റൊരിടത്തുവെച്ച് കുത്തിവെപ്പ് നൽകുവാനും സാധിച്ചില്ല.
രണ്ട് ക്വാർട്ടേഴ്സുകളാന്ന് വാടകയ്ക്ക് എടുത്തിരുന്നത്. സമസ്തയുടെതാണ് വാടക ക്വാർട്ടേഴ്സ് കെട്ടിടം . പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തു തന്നെയാണ് ഈ കെട്ടിടവും.ഒ.പി.യിൽ കൂടുതൽപ്പേർ എത്തുന്നത് കാരണമാണ് പ്രതിരോധ കുത്തിവെപ്പിന് വേറെ സ്ഥലം വാടകയ്ക്ക് എടുത്തത്. ബുധനാഴ്ച കുട്ടികളെയുമായി പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ എത്തിയവർ ഏറെ കാത്തിരുന്നിട്ടും കെട്ടിടം തുറക്കാത്തതിൽ പ്രതിഷേധിച്ചു.
Post a Comment
Thanks