ചില കലാകാരൻമാർ ഓൺലൈൻ റമ്മി പ്രോത്സാഹിപ്പിക്കുന്നത് ദൗർഭാഗ്യകരം
സംസ്ഥാനത്ത് പണം വച്ചുള്ള റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സർക്കാറിന്റെ പരിഗണനയിലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിക്ക് വിധേയമായി നിയമ നിയമഭേദഗതി നടത്താനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ പി അനിൽകുമാർ എം എൽ എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പണം വച്ചുള്ള ഓൺലൈൻ റമ്മികളി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യമുണ്ടായി. ഇതിനാലാണ് 2021 ഫെബ്രുവരിയിൽ പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിച്ചത്. എന്നാൽ ഇതിനെതിരെ വിവിധ ഗെയിമിംഗ് കമ്പനികൾ ഫയൽ ചെയ്ത റിട്ട് ഹരജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കലാരംഗത്തെ പ്രമുഖർ ഓൺലൈൻ റമ്മി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് അതിനെ പ്രോത്സാഹിപ്പിക്കുന്നത് ദൗർഭാഗ്യകരമായ സ്ഥിതിയാണ്. സാമൂഹികവിപത്തിന് കാരണമാകുന്ന ഇത്തരം നടപടികളിൽ നിന്ന് ചിലരെങ്കിലും പിന്മാറാൻ തയ്യാറായത് അനുകരണീയമായ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post a Comment
Thanks