കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക്‌ മാറ്റില്ല

  


⭕കെ.എസ്.ആർ.ടി.സി. ആസ്ഥാനം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക്‌ മാറ്റാനുള്ള തീരുമാനം പിൻവലിച്ചു. കെ.എസ്.ആർ.ടി.സി.യിൽ പുതുതായി രൂപവത്കരിക്കുന്ന ക്ലസ്റ്റർ ബ്ലോക്ക് സംവിധാനത്തിൽ ആസ്ഥാനം മലപ്പുറത്ത് തന്നെ നിലനിർത്തും.


ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തെ മലപ്പുറം, നിലമ്പൂർ, പൊന്നാനി, പെരിന്തൽമണ്ണ എന്നീ നാലു ഡിപ്പോകൾ ചേർത്ത് പെരിന്തൽമണ്ണ ആസ്ഥാനമായി പുതിയ ക്ലസ്റ്റർ രൂപവത്കരിച്ച് മാനേജിങ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.


പി. ഉബൈദുള്ള എം.എൽ.എ. മന്ത്രിയെ കണ്ട് ആസ്ഥാനം മലപ്പുറത്തു തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.


നിർമാണം പൂർത്തിയാകാത്ത ബസ് ടെർമിനലിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആസ്ഥാനം മലപ്പുറത്തു നിന്ന്‌ മാറ്റി ഉത്തരവിറക്കിയത്. 18 -ന് പുതിയ കെട്ടിടത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ജില്ലാ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കണമെന്നാണ് എം.ഡി.യുടെ ഉത്തരവിൽ പറയുന്നത്.


ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണ പുരോഗതികളും യോഗം വിലയിരുത്തി. ബാക്കിയുള്ള പ്രവൃത്തികൾ ആറു മാസത്തിനകം പൂർത്തിയാക്കാനും തീരുമാനിച്ചു.


കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, ജനറൽ മാനേജർ കെ.എ. സന്തോഷ് കുമാർ, ചീഫ് എൻജിനീയർ ജീവരാജ്, എസ്റ്റേറ്റ് ഓഫീസർ ഉദയകുമാർ, ആർ. മനേഷ്, ടോമി കോശി അലക്സ്‌, കൺസൾട്ടിങ് ഏജൻസിയായ എച്ച്.എൽ.എൽ. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post