ആറുവരിപ്പാത; സ്ഥലമെടുപ്പ് ജനുവരി 15-നകം പൂർത്തിയാക്കണമെന്ന്‌ കളക്ടർ

 




മലപ്പുറം: ജില്ലയിൽ ആറുവരിപ്പാതയുടെ സ്ഥലമെടുപ്പ് ജനുവരിയിൽ പൂർത്തീകരിക്കും. ജനുവരി 15-നകം ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കണമെന്നാണ് കളക്ടറുടെ നിർദേശം. എന്നാൽ ഏറ്റെടുക്കുന്ന ചില സ്ഥലങ്ങളുടെ രേഖകൾ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.


അവ തീർത്ത് ജനുവരി അവസാനത്തോടെയെങ്കിലും സ്ഥലമെടുപ്പ് പൂർത്തീകരിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സ്ഥലമെടുപ്പ് വിഭാഗം.203 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ആറുവരിപ്പാതക്കായി ഏറ്റെടുക്കുന്നത്. ഇതിൽ 171 ഹെക്ടർ ഭൂമി സ്വകാര്യവ്യക്തികളുടേതും 32 ഹെക്ടർ ഭൂമി പുറമ്പോക്കുഭൂമിയും സർക്കാർ ഭൂമിയുമാണ്.135 ഹെക്ടർ സ്വകാര്യഭൂമി ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. ഇനി 36 ഹെക്ടർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.4507 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ആസ്ഥാനമായ കെ.എൻ.ആർ.സി.എൽ. കമ്പനി ജില്ലയിലെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.


ഇടിമുഴിക്കൽ മുതൽ വട്ടപ്പാറ വരെയുള്ള റീച്ച് 2367 കോടി രൂപയ്ക്കും വട്ടപ്പാറ മുതൽ കാപ്പിരിക്കാട് വരെയുള്ള റീച്ച് 2140 കോടിക്കുമാണ് കരാറെടുത്തിരിക്കുന്നത്.





നഷ്ടപരിഹാരം കിട്ടാത്തവർ ഏറെ


ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുമ്പോൾ ഭൂമി വിട്ടുനൽകിയവരിൽ ചിലർക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. രേഖകളുടെ സാങ്കേതികക്കുരുക്കിൽപ്പെട്ടാണിത്.


36 ഹെക്ടർ സ്വകാര്യഭൂമിയാണ് 24 വില്ലേജുകളിൽനിന്നായി ഇനി ഏറ്റെടുക്കാനുള്ളത്. അറുനൂറോളം വ്യക്തികൾക്ക് നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് തിരൂരങ്ങാടി താലൂക്കിലാണ്. പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ഭൂമിക്ക് വ്യക്തമായ രേഖകൾ ഇല്ലാത്തതും കേസുകൾ നിലനിൽക്കുന്നതുമായ ഭൂമികളാണിവ. തിരൂരങ്ങാടി താലൂക്കിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ അഞ്ച് ഹെക്ടറോളം ഭൂമി സംബന്ധിച്ച അവകാശത്തർക്കം ഇപ്പോഴും തുടരുകയാണ്. ഈ ഭൂമിയുടെ മുൻ അവകാശികളായ ഒരു കുടുംബം നിലവിലുള്ളവർക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനെതിരേ ഹൈക്കോടതിയിൽ കേസ് നൽകി. ഇരുകൂട്ടരുടെയും രേഖകൾ പരിശോധിച്ചതിനുശേഷം ആർക്കാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് തീരുമാനിക്കാനുള്ള ചുമതല ഹൈവേ സ്ഥലമെടുപ്പിനു ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്ക് ഹൈക്കോടതി നൽകി.


അഡ്വക്കേറ്റ് ജനറലിന്റെയും സ്റ്റേറ്റ് ലാൻഡ് ബോർഡിന്റെയും നിയമോപദേശവും കൂടി സ്വീകരിച്ച്‌ ഡെപ്യൂട്ടി കളക്ടർ നടത്തിയ പരിശോധനയിൽ പരാതി നൽകിയവരുടെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഇരകളാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്നു കണ്ടെത്തി അവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കാണിച്ചുള്ള ഉത്തരവ് ഇറക്കി.


ഇതിനെതിരേ വീണ്ടും പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്തരം ഭൂമികളുടെ രേഖകളോ അനുകൂല കോടതി ഉത്തരവുകളോ ലഭ്യമാക്കിയാൽ അർഹമായ നഷ്ടപരിഹാരത്തുക നൽകുമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ നിലപാട്.


Post a Comment

Thanks

Previous Post Next Post