⚫മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ.
ദില്ലി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി ചിന്ച്ച്വാദിലാണ് ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളിലെ കുതിപ്പ് ഒമിക്രോൺ മൂലമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ദില്ലിക്കും ഏഴ് സംസ്ഥാനങ്ങൾക്കും കേന്ദ്രം വീണ്ടും ജാഗ്രത നിർദ്ദേശം നൽകി. ദില്ലിയിൽ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 96 ശതമാനവും ഒമിക്രോണാണ്. വ്യാപന തീവ്രത കൂടിയ വകഭേദം രാജ്യത്തും കൂടുൽ സ്ഥിരീകരിക്കുന്നതോടെ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരത്തി ഒരുനൂറ്റി അൻപത്തിനാലിൽ എത്തിയിരിക്കുന്നത് ഇതിന്റെ സൂചനയാണ്. ഒമിക്രോണിനൊപ്പം ഡൽറ്റയും ഭീഷണിയാകുമ്പോൾ 8 ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലും, പതിനാല് ജില്ലകളിൽ അഞ്ചിനും പത്തിനും ഇടയ്ക്കുമാണ്. തിങ്കളാഴ്ച രാജ്യത്ത് അഞ്ഞൂറ് കടന്ന ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ട് ദിവസം കൊണ്ടാണ് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നത്.
263 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച ദില്ലിയാണ് പട്ടികയിൽ ഒന്നാമത്. ദില്ലിയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 46 ശതമാനവും ഒമിക്രോൺ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്ന സാഹചര്യത്തിലാണ് സമൂഹവ്യാപന സാധ്യതയെ സർക്കാരും ശരിവയ്ക്കുന്നത്. ദില്ലിക്കൊപ്പം മഹാരാഷ്ട്ര, പശ്ചിമബംഗാള്, തമിഴ്നാട്, ഗുജറാത്ത്, കർണ്ണാടക, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി വീണ്ടും കത്തയച്ചിരിക്കുന്നത്. ആശുപത്രികളിലെ സൗകര്യം കൂട്ടണമെന്നും, ഓക്സിജൻ ലഭ്യതയടക്കം ഉറപ്പ് വരുത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണമെന്ന് നിർദ്ദേശിച്ച ആരോഗ്യമന്ത്രാലയം ഒമിക്രോൺ നിർദ്ദേശം
എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രിയുടേതടക്കമുള്ള തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരിച്ചു.
Post a Comment
Thanks