രണ്ടുവര്‍ഷമായി പ്രണയം, രാത്രി വീട്ടുകാര്‍ പോലും അറിയാതെ പ്രസവം; ആദ്യം പദ്ധതിയിട്ടത് കത്തിച്ചുകളയാന്‍

 



തൃശ്ശൂർ: നഗരത്തിനു സമീപം കനാലിൽ രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രണയിതാക്കളും സുഹൃത്തും പിടിയിൽ. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി സ്വന്തം വീട്ടിൽ വെച്ചാണ് മേഘ പ്രസവിച്ചത്. ഇവർ ഗർഭിണിയായിരുന്നതും പ്രസവിച്ചതും വീട്ടുകാരറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രസവത്തെത്തുടർന്ന് മേഘ കുഞ്ഞിനെ മുറിയിൽ നേരത്തെ കരുതിവെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിലിട്ടുവെന്നും പിറ്റേന്ന് രാവിലെ യുവാവും സുഹൃത്തും ചേർന്ന് മൃതദേഹം സഞ്ചിയിലാക്കി കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.


മേഘയുടെ പേരിൽ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് മാനുവലിന്റെ പേരിലുള്ളത്. അതിന് സഹായം ചെയ്തതിന് അമലിന്റെ പേരിലും കേസെടുത്തു. മേഘ എം.കോം. ബിരുദധാരിയും തൃശ്ശൂരിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജോലിക്കാരിയുമാണ്. മാനുവൽ പെയിന്റിങ് തൊഴിലാളിയാണ്.



പൂങ്കുന്നം എം.എൽ.എ. റോഡിനു സമീപം കുറ്റൂർ കനാലിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.


അയൽവാസികളായ മാനുവലും മേഘയും രണ്ടുവർഷത്തിലധികമായി പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. വീടിന്റെ മുകളിലത്തെ മുറിയിൽ ഒറ്റയ്ക്കായിരുന്നു മേഘ ഉറങ്ങിയിരുന്നതെന്നും ശനിയാഴ്ച രാത്രി പ്രസവിച്ച കാര്യം വീട്ടുകാർ അറിഞ്ഞില്ലെന്നുമാണ് പോലീസ് പറയുന്നത്.


പ്രസവാവശിഷ്ടങ്ങൾ കക്കൂസിൽ ഒഴുക്കിക്കളഞ്ഞെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. പിന്നീട് വിവരം മാനുവലിനെ ഫോണിൽ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11-ഓടെ മൃതദേഹമടങ്ങിയ സഞ്ചി മാനുവലിനെ ഏൽപ്പിച്ചു. മാനുവൽ സഹായത്തിന് സുഹൃത്ത് അമലിനെ സമീപിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ശിശുവിന്റെ ഡി.എൻ.എ. പരിശോധനയടക്കം കൂടുതൽ അന്വേഷണങ്ങൾ നടത്താനുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർ വി.കെ. രാജു എന്നിവർ അറിയിച്ചു.


തുമ്പായത് സിസിടിവി ദൃശ്യങ്ങൾ...


തൃശ്ശൂർ: ശിശുവിന്റെ മൃതദേഹം സഞ്ചിയിലാക്കി ഉപേക്ഷിച്ച കേസിൽ കുറ്റൂർ പാലം മുതൽ വരടിയം വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. തൃശ്ശൂർ സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ മുഴുവൻ നിരീക്ഷിച്ചു. സംശയമുള്ള ആളുകളെ ചോദ്യംചെയ്തു.



കുറ്റൂർ റോഡിൽ പാലത്തിന് സമീപം ചായക്കട നടത്തുന്നയാൾ, ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ രണ്ടുപേർ ബൈക്കിൽ വന്ന് കനാലിൽ സഞ്ചി ഉപേക്ഷിച്ച് പോകുന്നത് കണ്ടതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദൃശ്യത്തിലും ഇതു വ്യക്തമായി. തുടർന്നാണ് വരടിയം വരെയുള്ള ദൃശ്യങ്ങൾ പരിശോധിച്ചത്. ദൃശ്യത്തിൽ യുവാക്കളുടെ മുഖം വ്യക്തമായിരുന്നു. തുടർന്ന് വണ്ടിയെക്കുറിച്ചുള്ള സൂചന നൽകി നാട്ടുകാരുടെ സഹായത്തോടെ ഇവർ വരടിയം സ്വദേശികളായ മാനുവലും സുഹൃത്ത് അമലുമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ പിടികൂടി ചോദ്യംചെയ്തതിനെത്തുടർന്നാണ് അന്വേഷണം മേഘയിലെത്തുന്നത്.

>


കത്തിച്ചുകളയാൻ പദ്ധതിയിട്ടു; കഴിയാത്തതിനാൽ ഒഴുക്കിവിട്ടു


മൃതദേഹം കത്തിച്ചുകളയാനാണ് മാനുവലും അമലും ആദ്യം തീരുമാനിച്ചതെന്ന് പോലീസ്. ഈ ഉദ്ദേശ്യത്തോടെ ഇരുവരും ബൈക്കിൽ കയറി മുണ്ടൂരിലെ പെട്രോൾ പമ്പിൽ പോയി 150 രൂപയ്ക്ക് ഡീസൽ വാങ്ങി. എന്നാൽ അതിന് സാധിക്കാത്തതിനാൽ കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേയ്ക്ക് പോയി. അതും നടക്കാത്തതിനാൽ ഇരുവരും ചേർന്ന് ബൈക്കിൽ പൂങ്കുന്നം എം.എൽ.എ. റോഡ് കനാൽ പരിസരത്തെത്തി സഞ്ചി വെള്ളത്തിൽ ഇറക്കിവെച്ച് തിരിച്ചുപോവുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്.


അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജു, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എം.കെ. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വിരലടയാള വിദഗ്ധർ, സയന്റിഫിക് ഓഫീസർ, ഡോഗ് സ്ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫർ, ഷാഡോ പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.


തൃശ്ശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.ആർ. രമിൻ, സബ് ഇൻസ്പെക്ടർ കെ.ജി. ജയനാരായണൻ, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ ടി.വി., എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത അന്വേഷണസംഘാംഗങ്ങൾ.


കുഞ്ഞിന്റെ മൃതദേഹം പോലീസ് സംസ്കരിച്ചു

തൃശ്ശൂർ: കനാലിൽനിന്ന് ലഭിച്ച നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്തിയില്ല. തുടർന്ന് പോലീസ് തന്നെ ഏറ്റെടുത്ത് സംസ്കാരം നടത്തി.

Post a Comment

Thanks

Previous Post Next Post