ആലപ്പുഴയിലെ കൊലപാതകങ്ങള്‍; രണ്ട് സംഘങ്ങളിലേയും പ്രതികള്‍ നാടുവിട്ടെന്ന സംശയത്തില്‍ പോലീസ്



ആലപ്പുഴ: 
ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. കൊലപാതകങ്ങൾ നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും രണ്ട് സംഭവങ്ങളിലും കൃത്യത്തിൽ പങ്കെടുത്തവരെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമന്തതിലാണ് പോലീസ്. ഇപ്പോൾ കസ്റ്റഡിയിലെടുത്തവർ കൊലപാതകത്തിന് വേണ്ട സഹായം ചെയ്ത് നൽകിയവരാണ്.

രണ്ടിടത്തും ആദ്യഘട്ടത്തിൽ പിടികൂടിയിരിക്കുന്നതു ആസൂത്രണവും കൃത്യത്തിനു സഹായവും ചെയ്തവരെയാണ്. ഇവരിൽനിന്നു കൊലപാതകികളെക്കുറിച്ചു കൃത്യമായ ധാരണകൾ ലഭിച്ചെങ്കിലും പ്രതികൾ എവിടെയെന്നു കണ്ടെത്താനായിട്ടില്ല.ഇവർ ഒളിവിൽക്കഴിയുന്നത് എവിടെയാണെന്നു കണ്ടെത്തുന്നതാണു പ്രധാന വെല്ലുവിളി. ഇവർക്കു സഹായമൊരുക്കുന്നവരെ കണ്ടെത്തുകയാണ് ആദ്യംചെയ്യുക. എങ്കിലും മുഴുവൻപ്രതികളെയും ഉടൻ പിടിക്കാൻകഴിയുമെന്നാണു പോലീസ് കരുതുന്നത്.

കൊലപാതകികൾ ക്വട്ടേഷൻ സംഘമാകാമെന്നും സംശയിക്കുന്നു. അങ്ങനെയെങ്കിൽ സംഘം, കൃത്യം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനുള്ള സാധ്യതയുണ്ട്. രണ്ടുകൊലപാതകങ്ങളിലും കൃത്യത്തിന് ഉപയോഗിച്ചുവെന്നു കരുതുന്ന വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു. അതിനുശേഷം ഇവരെങ്ങനെ യാത്രചെയ്തു, സഹായങ്ങൾ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

പ്രതികൾ സംസ്ഥാനത്തുതന്നെയുണ്ടോ പുറത്തേക്കു കടന്നോ എന്നും ഇപ്പോൾ വ്യക്തമല്ല. മണ്ണഞ്ചേരിയിലെ കൊലപാതകം നാളുകളായി ആസൂത്രണംചെയ്തു നടപ്പാക്കിയതുകൊണ്ട് കൊലയ്ക്കുശേഷമുള്ള നീക്കങ്ങളും മുൻകൂട്ടി തീരുമാനിച്ചിരിക്കാമെന്നാണു വിലയിരുത്തൽ. സുരക്ഷിത കേന്ദ്രത്തിലേക്കു മാറാൻ മുൻകൂട്ടി തയ്യാറെടുപ്പു നടത്തിയിരിക്കാമെന്ന് പോലീസ് കരുതുന്നു. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് ഷാൻ വധത്തിന് പിന്നിലെന്നാണ് റിമാൻഡ് റിപ്പോർട്ട്.

എന്നാൽ, ആലപ്പുഴയിൽനടന്ന കൊലപാതകം മണിക്കൂറുകൾകൊണ്ട് ആസൂത്രണം ചെയ്തതാണ്. എന്നിട്ടും അതിവേഗം ഇവരും മറഞ്ഞു. കഴിഞ്ഞ ദിവസം ഈ കേസിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായവരാരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് വിവരം. ഇവരിൽ നിന്ന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. പ്രതികൾക്ക് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്താനുള്ള വാഹനം സംഘടിപ്പിച്ചു നൽകിയത് ഉൾപ്പെടെയുള്ള സഹായം നൽകിയത് ഇവരാണെന്നാണ് സൂചന.

രണ്ടുകൊലപാതകങ്ങളിലും പോലീസിനു കിട്ടിയിരിക്കുന്ന ഏക പിടിവള്ളി കണ്ടെടുത്ത വാഹനങ്ങളാണ്. സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതികളെ കാണാമെങ്കിലും മുഖം വ്യക്തമല്ല. മണ്ണഞ്ചേരിയിലെ കൊലപാതകദൃശ്യങ്ങളിൽ ഇരുട്ടായിരുന്നെങ്കിൽ ആലപ്പുഴയിൽ പ്രതികൾ മുഖാവരണവും ഹെൽമെറ്റും ധരിച്ചാണെത്തിയത്. ഫോൺവിളികൾ കേന്ദ്രീകരിച്ചാണ് സാധാരണ കൊലപാതകക്കേസുകളിൽ പ്രതികളിലേക്കു പോലീസ് എത്തുന്നത്. എന്നാൽ, പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോൺ വിശദാംശങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ല.

തുടർച്ചയായുള്ള രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളും ആലപ്പുഴയെ നിരീക്ഷിക്കുകയാണ്.തീവ്രസ്വഭാവമുള്ള സംഘടനകളുടെ താവളമായി ആലപ്പുഴമാറിയോ എന്നതടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഗുണ്ട-ക്വട്ടേഷൻ ആക്രമണങ്ങൾ ആലപ്പുഴയിൽ നടക്കാറുണ്ടെങ്കിലും മണിക്കൂറുകൾക്കിടയിലെ രണ്ടു കൊലപാതകങ്ങൾ ആദ്യമായാണ്.
ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബർ 23-നു രാവിലെ ആറുവരെ നീട്ടി കളക്ടർ ഉത്തരവായി.
ജില്ലയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധപോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും.ഇതിനായി പോലീസിൽ പ്രത്യേക വിഭാഗമുണ്ട്. ഷാൻ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്നും ഏതാനുംപേർ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു.

അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ല. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നുണ്ട്. ശക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.

Post a Comment

Thanks

Previous Post Next Post