മലപ്പുറം ജില്ലാ വാർത്തകൾ.
🔊പൊന്നാനിയിലും താനൂരിലും ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു.
കോട്ടയ്ക്കൽ പോലീസ്‌സ്റ്റേഷൻ അണുവിമുക്തമാക്കി.
🎙പൂക്കോട്ടുംപാടം പോലീസ്‌സ്റ്റേഷന് പുതിയ കെട്ടിടമായി.
🎙കണ്ടെയ്ൻമെന്റ് സോൺ: പോലീസ് വലയത്തിൽ നിലമ്പൂർ നഗരസഭ.
🎙എടവണ്ണയിൽ കോവിഡ് സ്രവശേഖരണ കേന്ദ്രം തുടങ്ങി.
🎙പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫീസിൽ ഓൺലൈൻ സേവനങ്ങൾ തുടരും.
🎙കൊണ്ടോട്ടിയിൽ രണ്ട് നഗരസഭ കൗൺസിലർമാർക്ക് കോവിഡ്.
🎙മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇനി ഗർഭിണികളെ കോഴിക്കോട്ടേക്ക് അയക്കും.
👇വിശദമായ വാർത്തകൾ👇
🔊പൊന്നാനിയിലും താനൂരിലും ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു.
✒പൊന്നാനി: കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിൽ ഒരാഴ്ചയായി നിലനിന്നിരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ വ്യാഴാഴ്ച ആറുമണിയോടെ പിൻവലിച്ചു. എന്നാൽ നഗരസഭ കണ്ടെയൻമെന്റ് സോണായി തുടരും. സമൂഹവ്യാപനത്തിന്റെ തോത് കുറഞ്ഞതിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചത്.
പൊന്നാനിയിലെ പോലീസുകാർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നായിരുന്നു നിയമപാലനം നടപ്പാക്കിയിരുന്നത്. ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചതോടെ കൺട്രോൾ റൂമിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.
നഗരസഭയിൽ കനത്ത ജാഗ്രത തുടരാൻതന്നെയാണ് തീരുമാനം. നഗരസഭയിലെ കടകളും മറ്റു സ്ഥാപനങ്ങളും ഉച്ചവരെ പ്രവർത്തിക്കാൻ മാത്രമേ വെള്ളിയാഴ്ച മുതൽ അനുമതിയുള്ളു.
എടപ്പാൾ, വട്ടംകുളം, കാലടി, ആലങ്കോട്, മാറഞ്ചേരി എന്നീ പഞ്ചായത്തുകളിൽ വെള്ളിയാഴ്ച മുതൽ പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കും.
താനൂർ നഗരസഭയിലും ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു. എന്നാൽ കർശനനിയന്ത്രണങ്ങൾ തുടരും.
ആന്റിജൻ പരിശോധനയിൽമൂന്നുപേർക്ക് മാത്രം പോസിറ്റീവ്.
നഗരസഭാ പരിധിയിൽ സമ്പർക്ക രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ രണ്ടാംഘട്ട ആന്റിജൻ പരിശോധനയിൽ മൂന്നുപേരുടെ ഫലം പോസിറ്റീവ്. 35-ാം വാർഡിലെ മൂന്ന് പേർക്കാണ് പോസിറ്റീവായത്.
രണ്ട് കേന്ദ്രങ്ങളിലായി ആദ്യ ദിനത്തിൽ 232 പേരെയാണ് പരിശോധിച്ചത്. നാല് ദിവസങ്ങളിലായി നടന്ന റാപ്പിഡ് ആക്ടീവ് കേസ് സർവേയിൽനിന്ന് കണ്ടെത്തിയവരിലാണ് കോവിഡ് പരിശോധന നടത്തുന്നത്.
പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂൾ, പൊന്നാനി എം.ഐ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പരിശോധന.
സാമൂഹിക അകലവും പൊതുജന സുരക്ഷയും കണക്കിലെടുത്ത് സമയക്രമീകരണം ഏർപ്പെടുത്തിയാണ് ആന്റിജെൻ പരിശോധന.
പരിശീലനം ലഭിച്ച നഗരസഭാ വൊളന്റിയർമാർ, ആശപ്രവർത്തകർ എന്നിവർ നടത്തിയ സർവേപ്രകാരം പ്രഥമലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇതിൽ പൊന്നാനിയിൽ ക്യാമ്പ് ചെയ്തിട്ടുള്ള വിദഗ്ധ മെഡിക്കൽസംഘം സൂക്ഷ്മ പരിശോധന നടത്തിയാണ് പരിശോധിക്കേണ്ടവരെ തിരഞ്ഞെടുത്തത്. ടെസ്റ്റ് വെള്ളിയാഴ്ചയും തുടരും.
കോട്ടയ്ക്കൽ പോലീസ്‌സ്റ്റേഷൻ അണുവിമുക്തമാക്കി.
✒കോട്ടയ്ക്കൽ: പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷൻ, പോലീസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സ്, പോലീസ് വാഹനങ്ങൾ എന്നിവ അണുവിമുക്തമാക്കി.
🎙പൂക്കോട്ടുംപാടം പോലീസ്‌സ്റ്റേഷന് പുതിയ കെട്ടിടമായി.
✒പൂക്കോട്ടുംപാടം പോലീസ്‌സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു. പി.വി. അൻവർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഐ.പി.എസ്., എം.പിമാരായ രാഹുൽഗാന്ധി, പി.വി. അബ്ദുൽ വഹാബ് എന്നിവർ മുഖ്യാതിഥികളായി.
🎙കണ്ടെയ്ൻമെന്റ് സോൺ: പോലീസ് വലയത്തിൽ നിലമ്പൂർ നഗരസഭ.
✒കോവിഡ് വ്യാപന ഭീതിയിൽ കണ്ടെയ്ൻമെന്റ് സോണാക്കിയ നിലമ്പൂർ നഗരസഭ പോലീസിന്റെ സംരക്ഷണവലയത്തിൽ. നഗരസഭ പരിധിയിലേക്കുള്ള റോഡുകളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ഗ്രാമവീഥികൾ പൂർണമായും അടച്ചു. പ്രധാനറോഡുകളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവേശനം. ദീർഘദൂര ചരക്കുവാഹനങ്ങളും അവശ്യസർവീസ് നടത്തുന്ന യാത്രാവാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. കണ്ടെയ്ൻമെന്റ് സോൺ വിട്ടുകടക്കുന്നതുവരെ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. നഗരസഭ അതിർത്തിയായ കരിമ്പുഴ മുതൽ വടപുറം പാലം വരെയുള്ള ഭാഗങ്ങളിലേക്ക് ചേരുന്ന പോക്കറ്റ് റോഡുകൾ പൂർണമായി അടച്ചു. വ്യാഴാഴ്ച രാവിലെ മുതൽ നിലമ്പൂരിലേക്ക് യാത്രക്കാരുടെ ഒഴുക്കാണുണ്ടായത്. വടപുറത്തും മറ്റും പരിശോധനയ്ക്കായി വാഹനങ്ങളുടെ നിരനീണ്ടു. രാവിലെത്തന്നെ അവശ്യസർവീസുകൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ പോലീസ് അടപ്പിച്ചു.
🎙എടവണ്ണയിൽ കോവിഡ് സ്രവശേഖരണ കേന്ദ്രം തുടങ്ങി.
✒കോവിഡ്-19 രോഗ നിയന്ത്രണനടപടികളുടെ ഭാഗമായി എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്രവ ശേഖരണകേന്ദ്രം തുറന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലെ എടവണ്ണ, അരീക്കോട്, കാവനൂർ, പുൽപ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്തുകളിലുള്ളവർക്ക് ഇത് പ്രയോജനപ്പെടും.
മെഡിക്കൽ ഓഫീസർമാർ നിർദേശിക്കുന്നവർക്കുന്നവരുടെ സ്രവങ്ങൾ ശേഖരിച്ച് മഞ്ചേരി സർക്കാർലാബിൽ പരിശോധനയ്ക്കയക്കും. സ്രവ ശേഖരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ. നിർവഹിച്ചു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി പറമ്പൻ, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബി.വി. ഉഷാ നായർ, മെഡിക്കൽ ഓഫീസർ ഡോ. കെ. ആലിക്കുട്ടി, നോഡൽ ഓഫീസർ ഡോ. പി.പി. ജനീഫ്, ഡോ. യൂസുഫ്, ഡോ. വി.പി. മൻസൂർ എന്നിവർ പങ്കെടുത്തു.
🎙പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫീസിൽ ഓൺലൈൻ സേവനങ്ങൾ തുടരും.
✒സബ് ആർ.ടി. ഓഫീസ് താത്കാലികമായി അടച്ചെങ്കിലും ഓൺലൈൻ സേവനങ്ങൾ തുടരുമെന്ന് പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ. സി.യു. മുജീബ് അറിയിച്ചു.
പുതിയ വാഹനങ്ങളുടെ താത്കാലിക രജിസ്‌ട്രേഷൻ, ലേണേഴ്‌സ് ലൈസൻസ് തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ഓഫീസ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ സാധ്യമാവുന്ന ഓഫീസ് ജോലികൾ നിർവഹിക്കും. ഓഫീസുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും 8547639053 എന്ന ജോയന്റ് ആർ.ടി.ഒ.യുടെ മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെടാം. ബൈപ്പാസ് ബസ് സ്റ്റാൻഡിൽ സബ് ആർ.ടി.ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് താഴെയുള്ള ഹോട്ടലിലെ തൊഴിലാളിക്ക് കഴിഞ്ഞദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഇതേത്തുടർന്ന് ഈ പ്രദേശത്തെ സ്ഥാപനങ്ങളും ആർ.ടി. ഓഫീസും മൂന്നുദിവസത്തേക്ക് നഗരസഭാ നിർദേശപ്രകാരം തത്കാലത്തേക്ക് അടച്ചിരിക്കുകയാണ്.
🎙കൊണ്ടോട്ടിയിൽ രണ്ട് നഗരസഭ കൗൺസിലർമാർക്ക് കോവിഡ്.
✒നഗരസഭയിലെ രണ്ട് കൗൺസിലർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊണ്ടോട്ടിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവരുമായി ഇടപഴകിയ സ്ഥലം എം.എൽ.എ. ടി.വി. ഇബ്രാഹീം, നഗരസഭാ സെക്രട്ടറി എസ്. സുമയ്യ, മറ്റ് ഉദ്യോഗസ്ഥർ, 11 കൗൺസിലർമാർ എന്നിവർ ഇതിനകം നിരീക്ഷണത്തിൽ പോയി. രോഗബാധയുള്ള കൗൺസിലർമാർ കഴിഞ്ഞ ദിവസം പങ്കെടുത്ത യോഗങ്ങളിൽ സെക്രട്ടറിയും പങ്കെടുത്തിരുന്നു. കോവിഡ് ബാധിച്ച കൗൺസിലർമാരുമായി ഇടപഴകിയ ജീവനക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് കൊണ്ടോട്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു.
കൊണ്ടോട്ടി മത്സ്യമാർക്കറ്റിലെ എട്ട് തൊഴിലാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സ്യമാർക്കററിലെ ഗുരുതര സാഹചര്യം പരിഗണിച്ച് നഗരസഭാ പരിധിയിൽ കഴിഞ്ഞദിവസംതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് കുടിവെള്ളവിതരണം, ദുരന്തനിവാരണം, ശുചീകരണ പ്രവർത്തനം തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രമാണ് നഗരസഭാ കാര്യാലയത്തിൽനിന്ന് ലഭ്യമാവുക. സർക്കാർ ഒാഫീസുകൾ മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പരിമിതമായ ജീവനക്കാരെെവച്ച് മാത്രം പ്രവർത്തിക്കും.
സാമൂഹികവ്യാപന ഭീഷണി നേരിടുന്ന കൊണ്ടോട്ടിയിൽ കൂടുതൽ സ്രവപരിശോധനാ കേന്ദ്രങ്ങളും സൗകര്യങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി.
🎙മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇനി ഗർഭിണികളെ കോഴിക്കോട്ടേക്ക് അയക്കും.
✒മഞ്ചേരി മെഡിക്കൽകോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽനിന്ന് വെള്ളിയാഴ്ച മുതൽ ഗർഭിണികളെ കോഴിക്കോട്ടേക്ക് റഫർ ചെയ്യും. ഇപ്പോഴുള്ള മൂന്നു ഗൈനക്കോളജിസ്റ്റുകൾ ക്വാറന്റീനിൽ പോകുന്നതോടെയാണ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഭാഗികമാക്കുന്നത്. കഴിഞ്ഞ ഒൻപതുദിവസമായി മൂന്നുഡോക്ടർമാരാണ് മൂന്നു ഷിഫ്റ്റുകളിലായി സേവനം ചെയ്യുന്നത്.
എറണാകുളം മെഡിക്കൽ കോളേജിൽനിന്ന് ഇവിടെ ഒരാഴ്ചത്തേക്ക് മൂന്നുഡോക്ടർമാരെ നിയമിച്ചിരുന്നു. ഇവർ പോയപ്പോൾ പകരം ഗൈനക്കോളജിസ്റ്റുകളെ നിയമിച്ചില്ല. കോവിഡ് ആശുപത്രിയാക്കി മാറ്റിയതിനാൽ രോഗം സ്ഥിരീകരിച്ചതും നിരീക്ഷണത്തിലുള്ളവരുമാണ് ഇവിടെയുള്ളത്.
31 ഗർഭിണികളിൽ 23 പേർ കോവിഡ് സ്ഥിരീകരിച്ചവരാണ്. തിരൂർ ജില്ലാആശുപത്രി പൂട്ടിയതോടെ അവിടെനിന്നുള്ള ഗർഭിണികളെയും മഞ്ചേരിയിലേക്ക് അയക്കുകയാണ്.
കഴിഞ്ഞദിവസം സിസേറിയൻ നടത്തേണ്ട ഏഴുപേരെ അറിയിപ്പില്ലാതെ മഞ്ചേരിയിലേക്ക് കൊണ്ടുവന്നു. ഡോക്ടർമാരും ജീവനക്കാരും വേണ്ടത്ര ഇല്ലാത്തതിനാൽ ഇവരെ പ്രവേശിപ്പിക്കുന്നതിൽ ആശയക്കുഴപ്പംവന്നു. ഇത് ഗർഭിണികളുടെ ബന്ധുക്കളും ആശുപത്രിജീവനക്കാരും തമ്മിൽ തർക്കത്തിനിടയാക്കിയിരുന്നു. പിന്നീട് അഞ്ചുപേരെ കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് അയച്ചു. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഡി.എം.ഇ.യെയും സർക്കാരിനെയും നിരവധി തവണ അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
Post a Comment
Thanks