പ്രവാസികളെ സ്വീകരിക്കാന്‍ 15 ഇന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പ്രവാസികളെ സ്വീകരിക്കാന്‍ 15 ഇന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

വിദേശത്ത് നിന്ന് വിമാനസര്‍വ്വീസ് ആരംഭിച്ച ശേഷം തിരികെ വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ 15 ഇന മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് 19 നെഗറ്റീവ് ആയ പ്രവാസികള്‍ നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തിരിച്ചെത്തുവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ക്വാറന്‍റൈനിലേക്ക് അയക്കും. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ‍ ബന്ധുക്കളും സുഹൃത്തുക്കളും വരേണ്ടതില്ലെന്നും സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വിമാനസര്‍വ്വീസ് തുടങ്ങിയാല്‍ 3 മുതല്‍ അ‍ഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനുള്ളില്‍ മടങ്ങി വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
ഇവരില്‍ 9600 മുതല്‍ 27600 വരെ പ്രവാസികളേയും നിരീക്ഷത്തില്‍ വെയ്ക്കുകയും ബാക്കിയുള്ളവരെ പരിശോധനയക്ക് വിധേയമാക്കേണ്ടിയുംവരും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ 15 ഇന മാര്‍‌ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കേരളത്തില്‍ ക്വാറന്‍റൈന്‍‌ സൌകര്യമൊരുക്കാന്‍ തിരികെ വരുന്നവര്‍ www.norkaroots.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
വിസിറ്റിംങ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്തുള്ളവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ കോഴ്സ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതര്‍ എന്നിവര്‍ക്കാണ് പ്രഥമപരിഗണന നല്‍കുന്നത്. രോഗ ലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരരുത്. വിട്ടിലേക്ക് മടങ്ങുന്ന സ്വകാര്യവാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളു. ഇരുവരും മാസ്ക് ധരിക്കണം.
രോഗലക്ഷണം കണ്ട് ആശുപത്രിയിലേക്ക് മാറ്റുന്നവരുടെ ലഗേജ് നീരീക്ഷണ സെന്‍ററുകളില്‍ സൂക്ഷിക്കും. ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് സ്വന്തം ചിലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്‍റൈ ചെയ്യാന്‍ സൌകര്യം ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൂടി പ്രോട്ടോകോള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരുമായും വിമാനക്കമ്ബനികളുമായും ചര്‍ച്ച നടത്താനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post