റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ യാത്ര; പട്ടാമ്പി സ്വദേശിക്കെതിരെ കേസെടുത്തു


കുറ്റിപ്പുറം | കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ യുവാവിനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. പട്ടാമ്പി തിരുവേഗപ്പുര നെടുങ്ങട്ടൂർ സ്വദേശി പുളനാട്ട് പി.കെ കുഞ്ഞുമൊയ്തീനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.


കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് കുഞ്ഞുമൊയ്തീൻ സ്കൂട്ടറുമായി കടന്നുവരികയായിരുന്നു. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലൂടെ അപകടകരമായ രീതിയിലായിരുന്നു ഇയാളുടെ യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.


റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിന് പിന്നാലെ, ദൃശ്യങ്ങളിലെ സ്കൂട്ടറിന്റെ നമ്പറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് വാഹനം ഓടിച്ചത് പട്ടാമ്പി സ്വദേശിയായ കുഞ്ഞുമൊയ്തീനാണെന്ന് കണ്ടെത്തിയത്. യാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ അമിതവേഗതയിൽ പ്ലാറ്റ്ഫോമിലേക്ക് കടന്നുകയറിയതിനാണ് ഇയാൾക്കെതിരെ ആർപിഎഫ് കർശന നടപടി സ്വീകരിക്കുന്നത്.


യാതൊരു സുരക്ഷാ പരിശോധനകളുമില്ലാതെ സ്കൂട്ടർ എങ്ങനെയാണ് പ്ലാറ്റ്ഫോമിൽ എത്തിയത് എന്നതിനെക്കുറിച്ചും, എന്ത് ആവശ്യത്തിനാണ് ഇയാൾ ഇത്തരത്തിൽ വാഹനം ഓടിച്ചുകയറ്റിയത് എന്നതിനെക്കുറിച്ചും ഇപ്പോൾ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Post a Comment

Thanks

Previous Post Next Post