ഏത് നിമിഷവും കിണറിലേക്ക് പതിക്കാറായി പൈതൃക മ്യൂസിയം റോഡ്; വൻ അപകടത്തിന് സാധ്യത


തിരൂരങ്ങാടി: സ്കൂൾ വിദ്യാർത്ഥികളടക്കം കാൽ നട യാത്രക്കാരും വാഹനങ്ങളും കടന്ന് പോവുന്ന തിരക്ക് പിടിച്ച ചെമ്മാട് പൈതൃക മ്യൂസിയം  - പോസ്റ്റ് ഓഫീസ് റോഡിൽ   മ്യൂസിയം വളപ്പിലെ കിണറിന് മുകളിൽ റോഡിന്റെ പകുതി ഭാഗം ചേർത്തിട്ട സ്ലാബ് പൊട്ടി ഏത് നിമിഷവും കിണറിലേക്ക് പതിക്കുന്ന അവസ്ഥയിലായിട്ട് നാളുകളേറെ ആയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.  

    മ്യൂസിയം വളപ്പിൽ ഏറെ പഴക്കം ചെന്നതാണ്  ഈ കിണർ. പോലീസ് സ്റ്റേഷന്റെ മുമ്പിലൂടെ കടന്ന് പോയി ബ്ലോക്ക് റോഡിലേക്കാണ് ഈ റോഡ് ചെന്നെത്തുന്നത്. ആദ്യ കാലത്ത് ഇടവഴിയായിരുന്ന ഇത് പിന്നീട് വീതി കൂട്ടി റോഡാക്കുകയായിരുന്നു. റോഡ് വീതി ലഭിക്കുന്നതിന് വേണ്ടിയാണ് മ്യൂപ്രിയം  വളപ്പിലെ ഈ കിണറിന് മുകളിൽ ഏകദേശം രണ്ട് മീറ്ററോളം വീതിയിൽ സ്ലാബിട്ടിട്ടുള്ളത്. ഈ സ്ലാബിന് മുകളിലാണ് മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗമുള്ളത്.വലിയ ചീനി മരങ്ങളുടെ വേരുകൾ പടർന്ന് വരുന്നതിനെ തുടർന്നാണ് ഇവിടെ സ്ലാബുകൾക്ക് പൊട്ടൽ സംഭവിച്ചിട്ടുള്ളത്. സ്ലാബുകൾ പൊട്ടിയതിനെ തുടർന്ന് ഇവിടെ റോഡിൽ വലിയ ഗർത്തം തന്നെ രൂപപ്പെട്ടിരിക്കുകയാണ്.

    മാത്രമല്ല ഈ കിണറിലേക്ക്  പൊട്ടിയ സ്ലാബിനിടയിലൂടെ അഴുക്ക് വെള്ളം ഒഴുകി കിണറിലെ വെള്ളവും മലീമസമായി വരികയാണ്. ഈ കിണറ്റിൽ നിന്നാണ് പൈതൃക മ്യൂസിയം, പോലീസ് സ്റ്റേഷൻ , തിരൂരങ്ങാടി മുനിസിപ്പാലിറ്റി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് എന്നിവിടങ്ങളിലേക്ക് മോട്ടോർ വെച്ച് വെള്ളം അടിക്കുന്നത്. മലിന ജലം ഒഴുകിയെത്തുന്ന ഈ കിണറ്റിലെ  വെള്ളം ഉപയോഗിക്കുന്നവരിൽ വലിയ സാംക്രമിക രോഗങ്ങൾ വരാനും സാധ്യതയേറെയാണ്.

മഴക്കാലമായതോടെ ഇവിടെ മണ്ണ് കുതിർന്ന് നിൽക്കുന്നതിനാൽ കാൽനടയാത്രക്കാരോ വാഹനങ്ങങ്ങോ ഇത് വഴി പോവുമ്പോൾ ഇടിഞ്ഞ് വീണ് വലിയ അപകടം നടക്കാനും സാധ്യതയേറെയാണ്. വലിയ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് 

ബന്ധപ്പെട്ട അധികൃതർ ഇത് ഗൗരവത്തിലെടുത്ത് ശാശ്വത പരിഹാരം കാണണമെന്നും  അല്ലെങ്കിൽ അധികൃതർ വലിയ വില നൽകേണ്ടി വരുമെന്നും മനുഷ്യാവകാശ സംഘടനയാ നാഷണൽ ഫോറം ഫോർ പീപ്പിൾസ്  റൈറ്റ്സ് (എൻ.എഫ്.പി.ആർ )തിരൂരങ്ങാടി താലൂക്ക് കമ്മറ്റി മുന്നറിയിപ്പ് നൽകി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post