തിരുവനന്തപുരം | ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ 2025 ൽ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു കൊണ്ടുപോയതിൽ പി.എസ്.പ്രശാന്ത് അടക്കം 7 പേർക്കു പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ലെ സ്വർണക്കവർച്ചയും ക്രമക്കേടും മറയ്ക്കാനാണ് 2025 ൽ പാളികൾ ചെന്നൈയിലെത്തിച്ചു സ്വർണം പൂശിയതെന്നാണു കണ്ടെത്തൽ.
ദേവസ്വം ബോർഡ് അംഗമായിരുന്ന എ.അജികുമാർ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണു കേസിൽ പങ്കുള്ള മറ്റുള്ളവർ. ബോർഡ് അംഗമായിരുന്ന സുന്ദരേശൻ, ബോർഡ് സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മിഷണർ സുനില, എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീനിവാസ്, അസി.എക്സിക്യൂട്ടീവ് ഓഫിസർ ഹേമന്ത്, കർണാടക ബെള്ളാരിയിലെ ജ്വല്ലറിയുടമ ഗോവർധൻ, 2020 ൽ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന വി.എസ്.രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്.
പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്നാണ് എസ്ഐടി കോടതിയിൽ സമർപിച്ച റിപ്പോർട്ടിലുള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ വെളിപ്പെടുന്നതെന്ന് എസ്ഐടി പറയുന്നു.
Post a Comment
Thanks