‘ചോദ്യപേപ്പർ ചോരാത്ത ഏതെങ്കിലും പൊതുപരീക്ഷ ബാക്കിയുണ്ടോ ?’; നീറ്റിനു പിന്നാലെ ടെറ്റ് ചോദ്യപേപ്പറും ചോർന്നു, പരീക്ഷ മാറ്റി


മുംബൈ |  പരീക്ഷ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മഹാരാഷ്ട്ര ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) മാറ്റിവച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനെ ജില്ലയിലെ ഭീവണ്ടിയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പരീക്ഷാ ചോദ്യങ്ങളുമായി സാമ്യമുള്ള രേഖകൾ കണ്ടെത്തിയത്. ഇതോടെ പരീക്ഷ മാറ്റിവയ്ക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്ത ചോദ്യപേപ്പർ യഥാർഥ ടെറ്റ് ചോദ്യപേപ്പറാണോ അതോ മോക്ക് ടെസ്റ്റ് പേപ്പറാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 


അതേസമയം, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പിടിച്ചെടുത്ത ചോദ്യങ്ങൾ യഥാർഥ ടെറ്റ് ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതാണെന്ന സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോർച്ചയ്ക്കു പിന്നിലെ ശൃംഖലയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനിൽക്കുന്നതിനിടെയുണ്ടായ പുതിയ സംഭവം ഭരണകക്ഷിയായ ബിജെപിയെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലാക്കി. ചോദ്യപ്പേപ്പർ ചോർച്ചയിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരണം പേപ്പർ ലീക്ക് ഭരണമായി മാറിയെന്ന് കോൺഗ്രസ് തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ പരിഹസിച്ചു. രാജ്യത്ത് ചോദ്യപേപ്പർ ചോരാത്ത ഏതെങ്കിലും പൊതുപരീക്ഷ ബാക്കിയുണ്ടോ എന്ന് ഡൽഹിയിൽ പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ചോദിച്ചു. 


നീറ്റ് പരീക്ഷാ ചോർച്ചയുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് മഹാരാഷ്ട്രയായിരുന്നുവെന്നും എന്നാൽ അതിൽ നിന്ന് പാഠം പഠിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും ശിവസേന കുറ്റപ്പെടുത്തി. പരീക്ഷാർഥികൾക്ക് ആവശ്യമായ തുടർ നിർദേശങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഏകദേശം 4.28 ലക്ഷം ഉദ്യോഗാർഥികളെയാണ് പരീക്ഷ മാറ്റിവച്ചത് ബാധിച്ചിരിക്കുന്നത്.

Post a Comment

Thanks

أحدث أقدم