തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആയിരക്കണക്കിന് വാഹനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാതെ തുടരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മേയ് 31 വരെയുള്ള കണക്കുകൾ പ്രകാരം 7,942 സ്കൂൾ വാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെടുകയോ പരിശോധനയ്ക്കായി ഹാജരാകാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് എംവിഡി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ റോഡിലിറങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
ഫിറ്റ്‌നസ് പുതുക്കാനുള്ള വാഹനങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം ആർടിഒ ഓഫീസ് ഒന്നാമതാണ്. ഇവിടെ 360 വാഹനങ്ങളാണ് പരിശോധനയ്ക്കായി കാത്തിരിക്കുന്നത്. മലപ്പുറം 338 വാഹനങ്ങളുമായി രണ്ടാം സ്ഥാനത്തും എറണാകുളം 330 വാഹനങ്ങളുമായി മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, രാമനാട്ടുകര സബ് ആർടിഒ പരിധിയിൽ വെറും 12 വാഹനങ്ങൾ മാത്രമാണ് ഫിറ്റ്‌നസ് പുതുക്കാനുള്ളത്.
പരിശോധനയിൽ ഏകദേശം 2,000 വാഹനങ്ങൾ പരാജയപ്പെട്ടതായും കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയും അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടിന്റെ കുറവും കാരണം നിരവധി സർക്കാർ സ്കൂൾ ബസുകൾ ആവശ്യമായ നവീകരണങ്ങൾ നടത്താനാകാതെ ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെട്ടതായാണ് വിലയിരുത്തൽ.
എംഎൽഎ ഫണ്ടുകൾ വഴി സ്കൂളുകൾക്ക് വാഹനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, പിന്നീട് അവയുടെ പരിപാലനച്ചെലവും അറ്റകുറ്റപ്പണികളും കണ്ടെത്തേണ്ടത് സ്കൂൾ അധികൃതരോ പി.ടി.എയോ ആണ്. ഇതും വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കലിനെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.
ഒരു മാസത്തിലധികം കാലം വാഹനങ്ങൾ നിരത്തിലിറക്കാത്ത പക്ഷം മുൻകൂട്ടി ജി-ഫോം സമർപ്പിച്ചാൽ ആ കാലയളവിലെ നികുതി ഒഴിവാക്കാമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കാത്ത വാഹനങ്ങളിൽ ഇത്തരത്തിൽ ഉപയോഗശൂന്യമായി കിടക്കുന്നവയും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ജി-ഫോം നൽകി നികുതിയിളവ് നേടിയ ശേഷം ചില വാഹനങ്ങൾ നിയമവിരുദ്ധമായി സർവീസ് നടത്തുന്നുണ്ടാകാമെന്ന സംശയത്തെ തുടർന്ന്, ഇത്തരം വാഹനങ്ങൾ നേരിട്ട് പരിശോധിക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.
إرسال تعليق
Thanks