മലപ്പുറം:ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും അപമാനകരങ്ങളായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചതിന് മാനനഷ്ട കേസ് നല്‍കി. ചലച്ചിത്ര പിന്നണി ഗായകനും മുന്‍ പ്രവാസിയുമായ തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഹഖാണ് മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീറിനെതിരെ തിരൂര്‍ സബ് കോടതിയില്‍ കേസ് നല്‍കിയത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ഷിയാസ് കുഞ്ഞിബാവ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്.
കെ.എം ബഷീര്‍ അടിസ്ഥാന രഹിതവും അപമാനകരങ്ങളുമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ നിര്‍മ്മിക്കുകയും അത് സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പ്രചരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രസ്തുത വീഡിയോകള്‍ നീക്കം ചെയ്യണമെന്നും, നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയോ വീഡിയോകള്‍ പിന്‍വലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെയും മറ്റും അപമാനിക്കുന്നത് നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി. ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരു വ്യക്തിയുടെ വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത സല്‍പ്പേരിനെ ഇല്ലാതാക്കാനായി ഉപയോഗിക്കരുത്. ഇത് കുറ്റകരമാക്കുന്ന ഇന്‍ഫര്‍മേഷന്‍ ആക്റ്റിലെ 66 എ വകുപ്പ് ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഈ പ്രവണത വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. അപമാനം ഏല്‍ക്കുന്ന വ്യക്തിക്ക് സിവിലായും ക്രിമിനലായും നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. കുറ്റം തെളിഞ്ഞാല്‍ ജയില്‍ ശിക്ഷയും വന്‍തുക നഷ്ടപരിഹാരവും ഇരക്ക് നല്‍കേണ്ടതായും വരും. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കുമെന്നും ഷിയാസ് കുഞ്ഞിബാവ ചൂണ്ടിക്കാട്ടി.
മണ്മറഞ്ഞ വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ പാടി ശ്രദ്ധേയനായ ഗായകനാണ് അബ്ദുല്‍ ഹഖ്. കേരളത്തിലും ഗള്‍ഫ് നാടുകളിലും നിരവധി സ്റ്റേജ് ഷോകളിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച തന്റെ പ്രശസ്തിക്ക് കോട്ടം തട്ടുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാലാണ് കേസ് നല്‍കിയതെന്ന് അബ്ദുള്‍ ഹഖ് പറഞ്ഞു.
റിപ്പോർട്ട് :
അഷ്‌റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks