അമേരിക്കൻ ഉപരോധം; കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില, ബാരലിന് 102 ഡോളർ കടന്നു


  ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസ്. അറിയിപ്പിന്‌ പിന്നാലെ ആഗോള വിപണിയിൽ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. തിങ്കളാഴ്ച മുതൽ ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് ആയിരുന്നു യു.എസ് പ്രഖ്യാപനം. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ തന്നെ യു.എസ് ക്രൂഡ് ഓയിൽ വില 8 ശതമാനം വർധിച്ച് ബാരലിന് 104.24 ഡോളറിലെത്തി. രാജ്യാന്തര വിപണിയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7 ശതമാനം ഉയർന്ന് 102.29 ഡോളറുമായി. ഇറാനുമായുള്ള യുദ്ധസമയത്ത് ബ്രെന്റ് ക്രൂഡ് വിലയിൽ വലിയ മാറ്റമായിരുന്നു കാണാൻ സാധിച്ചിരുന്നത്. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച എണ്ണവിലയിൽ കുറവുണ്ടായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ ആണ് ഇപ്പോഴത്തെ കുതിപ്പിനും കാരണം.

ഏപ്രിൽ 13 തിങ്കളാഴ്ച ഈസ്റ്റേൺ ടൈം (ET) രാവിലെ 10 മണി മുതൽ ഇറാനിലെ എല്ലാ തുറമുഖങ്ങൾക്കും നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ കർശന നടപടിയിലൂടെ ഇറാനിലേക്കും അവിടെ നിന്നുമുള്ള എല്ലാ കപ്പൽ ഗതാഗതവും തടയും. അറേബ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ഇറാനിയൻ തീരപ്രദേശങ്ങൾ ഉപയോഗിക്കുന്ന ഏതൊരു രാജ്യത്തെയും കപ്പലുകൾക്കെതിരെ വിവേചനമില്ലാതെ ഈ ഉപരോധം ബാധകമായിരിക്കുമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത് തുടങ്ങിയ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങൾ ആശ്രയിക്കുന്ന ഈ പാതയിലെ നിയന്ത്രണം ആഗോള വിപണിയെ വലിയ തോതിൽ ബാധിച്ചേക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم