തിരുവനന്തപുരം | മണ്ഡലം അതു തന്നെ, സ്ഥാനാർഥികളും കഴിഞ്ഞതവണ കളത്തിലിറങ്ങിയവർ തന്നെ. ഇനി അറിയേണ്ടത് ഫലം അവർത്തിക്കുമോ അതോ മാറിമറിയുമോ എന്നാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊമ്പുകോർത്ത് ജയിച്ചവരും തോറ്റവരും വീണ്ടും മത്സരിക്കാനിറങ്ങുന്നത് 16 മണ്ഡലങ്ങളിലാണ്. സിറ്റിങ് എംഎൽഎമാർക്ക് മണ്ഡലം നിലനിർത്താനും തോറ്റവർക്ക് സീറ്റ് പിടിച്ചെടുക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇത്തവണത്തേത്. രാഷ്ട്രീയസാഹചര്യങ്ങൾ മാറിമറിഞ്ഞത് ഗുണംചെയ്യുമെന്നാണ് ഇരുകൂട്ടരുടെയും ആത്മവിശ്വാസം.
പഴയ എതിരാളികൾ വീണ്ടും കൊമ്പുകോർക്കുന്ന മണ്ഡലങ്ങൾ ഇവയാണ്
മഞ്ചേശ്വരം (കാസർകോട്)
സുൽത്താൻ ബത്തേരി (വയനാട്)
കുറ്റ്യാടി (കോഴിക്കോട്)
തൃത്താല (പാലക്കാട്)
മലമ്പുഴ (പാലക്കാട്)
ഇരിങ്ങാലക്കുട (തൃശ്ശൂർ)
കളമശ്ശേരി (എറണാകുളം)
കുന്നത്തുനാട് (എറണാകുളം)
കോതമംഗലം (എറണാകുളം)
പാല (കോട്ടയം)
കോട്ടയം
പൂഞ്ഞാർ (കോട്ടയം)
അരൂർ (ആലപ്പുഴ)
ചവറ (കൊല്ലം)
പത്തനാപുരം (കൊല്ലം)
ചടയമംഗലം (കൊല്ലം)
മഞ്ചേശ്വരം മണ്ഡലത്തിൽ 2021-ൽ എൻഡിഎയ്ക്കു വേണ്ടി കെ. സുരേന്ദ്രനും (ബിജെപി) യുഡിഎഫിനു വേണ്ടി എ.കെ.എം. അഷ്റഫുമാണ് (മുസ്‌ലിം ലീഗ്) കളത്തിലിറങ്ങിയത്. 745 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അഷ്‌റഫ് ജയിച്ചപ്പോൾ സുരേന്ദ്രൻ രണ്ടാമതായി. എൽഡിഎഫിന്റെ വി.വി. രമേശന് (സിപിഎം) മൂന്നാമതേ എത്താൻ കഴിഞ്ഞിരുന്നുള്ളൂ.
സുൽത്താൻ ബത്തേരിയിൽ കഴിഞ്ഞതവണ എൽഡിഎഫിനായി എം.എസ്. വിശ്വനാഥ(സിപിഎം)നും യുഡിഎഫിനായി കോൺഗ്രസിന്റെ ഐ.സി. ബാലകൃഷ്ണനുമാണ് മത്സരിച്ചത്. വിജയം ബാലകൃഷ്ണനൊപ്പംനിന്നു. ഇക്കുറിയും ഇവർ ഇരുവരും തന്നെയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്.
കുറ്റ്യാടിയിൽ എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ കെ.പി. മുഹമ്മദ്കുട്ടിയും യുഡിഎഫിനുവേണ്ടി പാറക്കൽ അബ്ദുള്ള (മുസ്‌ലിം ലീഗ്)യുമാണ് മത്സരിച്ചത്. 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുഹമ്മദ് കുട്ടി വിജയിച്ചു. ഇക്കുറിയും മത്സരം പഴയ എതിരാളികൾ തമ്മിൽ തന്നെയാണ്.
2021-ൽ ഹൈ വോൾട്ടേജ് മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃത്താല. എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ എം.ബി. രാജേഷും യുഡിഎഫിനു വേണ്ടി കോൺഗ്രസിന്റെ വി.ടി. ബൽറാമും കൊമ്പുകോർത്തപ്പോൾ 3016 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജേഷ് ജയിച്ചു. ഇത്തവണയും രാജേഷും ബൽറാമും തന്നെയാണ് തൃത്താലയിൽ അങ്കത്തിനിറങ്ങുന്നത്.
മലമ്പുഴയിൽ കഴിഞ്ഞതവണ എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ എ. പ്രഭാകരനും എൻഡിഎയ്ക്കായി ബിജെപിയുടെ സി. കൃഷ്ണകുമാറുമയിരുന്നു മത്സരരംഗത്ത്. 25734 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രഭാകരൻ ജയിച്ചു. ഇത്തവണയും ഇവർ ഇരുവരുംതന്നെയാണ് എൽഡിഎഫിനും എൻഡിഎയ്ക്കുമായി രംഗത്തിറങ്ങുന്നത്.
ഇരിങ്ങാലക്കുടയിൽ നിന്ന് കഴിഞ്ഞ തവണ എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ ആർ. ബിന്ദുവും യുഡിഎഫിനുവേണ്ടി കേരളാ കോൺഗ്രസിലെ തോമസ് ഉണ്ണിയാടനും തമ്മിലായിരുന്നു മത്സരം. 5949 വോട്ടിന് അന്ന് ബിന്ദു ജയിച്ചു, മന്ത്രിയുമായി. ഇക്കുറിയും ഇവർ ഇരുവരുമാണ് കളത്തിൽ.
കളമശ്ശേരിയിൽ എൽഡിഎഫിനായി സിപിഎമ്മിന്റെ പി. രാജീവും യുഡിഎഫിനായി മുസ്‌ലിം ലീഗിന്റെ വി.ഇ. അബ്ദുൾ ഗഫൂറും കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ 15336 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജീവ് ജയിച്ചത്. ഇത്തവണയും മണ്ഡലത്തിലെ പോരാളികൾ ഇവർ തന്നെയാണ്.
കുന്നത്തുനാട്ടിൽ കഴിഞ്ഞതവണ മത്സരം സിപിഎമ്മിന്റെ പി.വി. ശ്രീനിജിനും കോൺഗ്രസിന്റെ വി.പി. സജീന്ദ്രനും തമ്മിലായിരുന്നു. 2715 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീനിജിൻ വിജയിച്ചു. ഇക്കുറിയും ഇവർ രണ്ടാളുമാണ് എൽഡിഎഫിനും യുഡിഎഫിനുംവേണ്ടി മത്സരിക്കുന്നത്.
കോതമംഗലത്ത് 2021-ൽ എൽഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആന്റണി ജോണും യുഡിഎഫിനുവേണ്ടി കേരളാ കോൺഗ്രസിന്റെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. 6605 വോട്ടിനാണ് ആന്റണി ജോൺ ജയിച്ചത്. ഇക്കുറിയും പഴയ എതിരാളികൾ തന്നെയാണ് കോതമംഗലത്ത്.
പാലായിൽ കഴിഞ്ഞതവണ കേരളാ കോൺഗ്രസ് എം സ്ഥാനാർഥിയായ ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മിൽ മത്സരിച്ചപ്പോൾ വിജയം കാപ്പനൊപ്പമായിരുന്നു. ഭൂരിപക്ഷം 15378 . ഇത്തവണയും എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർഥികളായി രംഗത്തിറങ്ങുന്നത് ഇവർ തന്നെയാണ്.
കോട്ടയത്ത് 2021-ൽ എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ കെ. അനിൽകുമാറും യുഡിഎഫിനുവേണ്ടി തിരുവഞ്ചൂരുമായിരുന്നു കളത്തിലിറങ്ങിയത്.18743 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരുവഞ്ചൂർ വിജയിച്ചു. ഇക്കുറിയും അനിൽകുമാറും തിരുവഞ്ചൂരുമാണ് ഇരുമുന്നണികൾക്കുമായി അങ്കത്തിനിറങ്ങുന്നത്.
പൂഞ്ഞാറ്റിൽ കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ് എമ്മിന്റെ സെബാസ്റ്റിയൻ കുളത്തിങ്കൽ വിജയിച്ചപ്പോൾ കേരള ജനപക്ഷം (സെക്യുലർ) നേതാവ് പി.സി. ജോർജ് ആയിരുന്നു രണ്ടാമതെത്തിയത്. ഭൂരിപക്ഷം 16817. ഇക്കുറിയും സെബാസ്റ്റ്യൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. എന്നാൽ ബിജെപി സ്ഥാനാർഥിയായാണ് ഇക്കുറി പി.സി. ജോർജ് കളത്തിലിറങ്ങുന്നത്.
അരൂരിലും കഴിഞ്ഞ തവണത്തെ എതിരാളികൾ തന്നെയാണ്. എൽഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ ദലീമയും യുഡിഎഫിനായി കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും. കഴിഞ്ഞ തവണ 7013 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദലീമയുടെ വിജയം.
ചവറയിൽ എൽഡിഎഫ് സ്വതന്ത്രനായി സുജിത് വിജയൻപിള്ളയും യുഡിഎഫിനുവേണ്ടി ആർഎസ്പിയുടെ ഷിബു ബേബിജോണുമായിരുന്നു 2021-ൽ ഏറ്റുമുട്ടിയത്. 1096 വോട്ടിന് സുജിത് വിജയിച്ചു. ഇക്കുറിയും ഇവർ തന്നെയാണ് കളത്തിൽ.
പത്തനാപുരത്ത് കഴിഞ്ഞ തവണത്തെ എതിരാളികൾ എൽഡിഎഫിന്റെ ഗണേഷ്‌കുമാറും (കേരളാ കോൺഗ്രസ് ബി) യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാല (കോൺഗ്രസ്)യും ആയിരുന്നു. 14336 വോട്ടിനായിരുന്നു ഗണേഷിന്റെ വിജയം. ഇക്കുറിയും പത്തനാപുരം ലക്ഷ്യമിട്ടിറങ്ങുന്നത് ഇവർ ഇരുവരും തന്നെയാണ്.
ചടയമംഗലത്ത് ഇക്കുറിയും പോരാട്ടം എൽഡിഎഫിന്റെ ജെ. ചിഞ്ചുറാണി(സിപിഐ)യും യുഡിഎഫിന്റെ എൻ.എം. നസീറും തമ്മിലാണ്. കഴിഞ്ഞതവണ 13678 വോട്ടിനായിരുന്നു ചിഞ്ചുറാണിയുടെ വിജയം.
إرسال تعليق
Thanks