തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകള്‍ തടഞ്ഞുനിർത്തുകയോ സർവിസിനിടയില്‍ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താല്‍ ഇനി യാതൊരുവിധ ഒത്തുതീർപ്പുമുണ്ടാകില്ലെന്ന് മാനേജ്മെന്റ്.
ഇത്തരം അക്രമങ്ങള്‍ അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നും അക്രമികള്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിക്കല്‍ തടയുന്നതിനുള്ള പി.ഡി.പി.പി ആക്‌ട് പ്രകാരം കേസെടുപ്പിക്കുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
ബസിനുനേരെയുള്ള കല്ലേറ്, ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിക്കല്‍, സർവിസ് റദാക്കിക്കുന്ന സാഹചര്യം ഉണ്ടാക്കല്‍ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടി. പൊതുസേവകന്റെ ജോലി തടസപ്പെടുത്തുന്നത് അതീവ ഗൗരവത്തോടെ കാണണം. വിവിധ വകുപ്പുകള്‍ പ്രകാരം ചുമത്തുന്ന കേസുകള്‍ ഒത്തുതീർപ്പാക്കാൻ കഴിയാത്ത ഗണത്തില്‍ പെടുന്നതാണെന്ന് യൂനിറ്റ് ഓഫിസർമാർക്ക് മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കി.
ബസിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം മാത്രം നല്‍കി കേസ് അവസാനിപ്പിക്കുന്നത് പതിവായിരുന്നു. എന്നാല്‍, ഇത്തരം രീതികള്‍ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സി.എം.ഡി പ്രമോജ് ശങ്കർ അയച്ച സർക്കുലറില്‍ വ്യക്തമാക്കുന്നു. ഇനി അക്രമങ്ങള്‍ നടന്നാലുടൻ പൊലിസില്‍ റിപ്പോർട്ട് ചെയ്ത് നിയമപരമായ നടപടികള്‍ പൂർത്തിയാക്കണം. കേസിനെ നിസാരവല്‍ക്കരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് ജാമ്യം ലഭിക്കാത്ത തരത്തില്‍ ശക്തമായ വകുപ്പുകള്‍ ചേർത്ത് കേസ് ചാർജ് ചെയ്യിപ്പിക്കണമെന്നാണ് യൂനിറ്റ് ഓഫിസർമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
Post a Comment
Thanks