തിരുവനന്തപുരം | ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് നസീറയാണ് കേസ് പരിഗണിക്കുന്നത്. രാഹുലിനെതിരെ പ്രോസിക്യൂഷൻ പുതുതായി സമർപ്പിച്ച തെളിവുകളും കോടതി ഇന്ന് പരിശോധിച്ചിരുന്നു.
ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. രാഹുലിനെതിരെ പുതുതായി രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു.
രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ബലാൽസംഗവും ഗർഭചിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നിസ്സഹായയായ സ്ത്രീ കുടുംബപ്രശ്നം പറയാൻ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി ദൃശ്യം പകർത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭചിദ്രം നടത്തുകയും ചെയ്തെന്ന് ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഗുരുതരമായ കുറ്റകൃത്യം നടന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പോലീസ് റിപ്പോർട്ട് ആണ് കോടതിയിൽ നൽകിയത്. നിർബന്ധിച്ചു ഗർഭചിദ്രം നടത്തിയതിന് തെളിവുണ്ടെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച രേഖകളാണ് ഇന്ന് കോടതിയിൽ നൽകിയത്.
അതേസമയം, രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. കഴിഞ്ഞദിവസം ആരോ മെയിലിൽ അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൂട്ടിയതാണ് പുതിയ കേസ് എന്നായിരുന്നു പ്രതിഭാഗം പറഞ്ഞത്. യുവതിയുമായി ഉഭയ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണ് ഉണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണ് ഗർഭചിദ്രം നടത്തിയത് എന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. ഫോൺ വിളികളും ചാറ്റുകളും റെക്കോർഡ് ചെയ്തു സ്ക്രീൻഷോട്ട് എടുത്തു സൂക്ഷിച്ചത് ഗൂഢ ഉദ്ദേശത്തോടെ ആണെന്ന് പരാതി നൽകാൻ യുവതിക്ക് തൊഴിൽ സ്ഥാപനത്തിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്നും സിപിഎം- ബിജെപി ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും പ്രതിഭാഗം വാദിച്ചു.
Post a Comment
Thanks