കോഴിക്കോട് | കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ. കമ്യൂണിസ്റ്റുകാർ അഴിമതിക്കാർ ആണെന്നു പൊതുസമൂഹത്തിന് തിരിച്ചറിവ് ഉണ്ടായി എന്നതിനാലാണ് എൽഡിഎഫിന് ഇത്ര വലിയ പരാജയം ഉണ്ടായത്. സിപിഎമ്മിന്റെ അഴിമതി തുറന്നു കാട്ടിയതു കൊണ്ടാണ് കോർപറേഷനിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായത്. അവരുമായി കൂട്ടുകെട്ടിന് ഇല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മേയറെ തീരുമാനിക്കാൻ സിപിഎം യോഗം ചേർന്നെന്നു കേട്ടു. എന്നാൽ അതിനുള്ള ഭൂരിപക്ഷം സിപിഎമ്മിന് ഉണ്ടോ? മേയർ സ്ഥാനത്തേക്ക് യുഡിഎഫ് മത്സരിക്കും. എന്നാൽ ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ല. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായിരുന്ന പി.എം.നിയാസിന്റെ തോൽവി രണ്ടംഗ പാർട്ടി കമ്മിഷൻ അന്വേഷിക്കും. ഡപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിന് എൽഡിഎഫ് വാഗ്ദാനം ചെയ്തെന്ന ചില വാർത്തകൾ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അതിലും ഭേദം ആത്മഹത്യയല്ലേ എന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.
അശാസ്ത്രീയ വാർഡ് വിഭജനവും വോട്ടർപട്ടിക തിരിമറിയും അതിജീവിച്ചാണ് കോഴിക്കോട് കോർപറേഷനിൽ യുഡിഎഫ് മികച്ച വിജയം നേടിയത്. കോൺഗ്രസ് ആഹ്ലാദപ്രകടനത്തിൽ എവിടെയും അക്രമം ഉണ്ടായില്ല. എന്നാൽ ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായത് പൊലീസ് നോക്കിനിൽക്കെയാണ്. ഇതൊന്നും ജനം വച്ചുപൊറുപ്പിക്കില്ല. കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. പൊലീസ് അതിക്രമം തടഞ്ഞില്ലെന്നു മാത്രമല്ല പ്രതികളെ ഇതുവരെ പിടികൂടിയില്ല. നാണം കെട്ട അക്രമസ്വഭാവം സിപിഎം അവസാനിപ്പിക്കണമെന്നും പ്രവീൺ കുമാർ പറഞ്ഞു.
إرسال تعليق
Thanks