എസ്‌ഐആറിനെത്തിയ ബിഎല്‍ഒയ്ക്ക് നേരെ വീട്ടുടമ നായയെ അഴിച്ചുവിട്ടു;ആക്രമണത്തില്‍ കഴുത്തിനും മുഖത്തിനും പരിക്ക്


കോട്ടയം: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി വിവര ശേഖരണത്തിന് എത്തിയ ബിഎല്‍ഒയെ നായയെ വിട്ട് ആക്രമിച്ചതായി പരാതി. 

കോട്ടയം പാക്കിലില്‍ ആണ് സംഭവം. കോട്ടയം നിയമസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാക്കിലെ സിഎംഎസ് എല്‍പി സ്‌കൂളിലെ 123-ാം നമ്പര്‍ ബൂത്തില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ഒ മേഴ്‌സി ജോസഫിനാണ് പരിക്കേറ്റത്. നായയുടെ ആക്രമണത്തില്‍ മേഴ്‌സി ജോസഫിന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു.

വോട്ടര്‍മാര്‍ക്ക് ഫോമുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. വിവര ശേഖരണത്തിനായി വീട്ടിലെത്തിയപ്പോള്‍ വീട്ടുടമസ്ഥന്‍ വളര്‍ത്തുനായയെ വിട്ടയയ്ക്കുകയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


നായ പല തവണ കടിച്ചെന്നും, ആഴത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ബിഎല്‍ഒ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. സമാനമായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും സര്‍വേ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ബിഎല്‍ഒ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.

എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ആകെ 1500ലധികം ബിഎല്‍ഒമാരാണ് പ്രവര്‍ത്തിക്കുന്നത്. 171 ബിഎല്‍ഒമാരാണ് കോട്ടയം മണ്ഡലത്തില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ നാല് മുതലാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചത്. വോട്ടര്‍പട്ടികയിലുള്ള എല്ലാവര്‍ക്കും വീടുകളിലെത്തി എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. 27 വരെയാണ് എന്യൂമറേഷന്‍ ഫോം വിതരണം നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

Thanks

Previous Post Next Post