വീടുകയറി ആക്രമിക്കുകയും വീട്ടുകാർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകനെ കോട്ടയ്ക്കല്‍ പോലീസ് പിടികൂടി. വളാഞ്ചേരി കണ്ടംപറമ്ബില്‍ സ്വദേശിയായ ശിവനാണ് (40) അറസ്റ്റിലായത്.
ഈ മാസം രണ്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. രാത്രിയോടെ പരാതിക്കാരന്റെ വീട്ടിലെത്തിയ ഇയാള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.
പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, സംഗീതാധ്യാപകനായ പ്രതി ഓണ്‍ലൈൻ ആപ്പുകള്‍ ഉപയോഗിച്ച് പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് അതിക്രമം നടത്തുന്നത്. ഇവരുടെ ഫോണ്‍ നമ്ബർ സ്വന്തമാക്കി അശ്ലീല ചാറ്റിങ്ങിന് നിർബന്ധിക്കും. ഇതിന് വിസമ്മതിക്കുന്ന സ്ത്രീകളെ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. ഭീഷണികള്‍ക്ക് വഴങ്ങാത്തവരുടെ വീടുകളില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയും പതിവാണ്.
ഇയാള്‍ക്കെതിരെ പുനലൂരില്‍ സമാനമായ കേസും തിരുവനന്തപുരത്ത് ഒരു മോഷണക്കേസും നിലവിലുണ്ട്. കോട്ടയ്ക്കല്‍ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post a Comment
Thanks