വോട്ടു ചോരിയിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; അനധികൃതമായി വോട്ടർമാരെ നീക്കി, മൊബൈൽ കടയുടമ പിടിയിൽ

  ബെംഗളൂരു | കലബുറഗി അലന്ദ് നിയമസഭാ സീറ്റിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിക്കു ശ്രമിച്ചെന്ന കേസിൽ ബംഗാളിലെ നാദിയയിൽനിന്നുള്ള മൊബൈൽ റിപ്പയർ കടയുടമ ബാപ്പി ആദ്യയെ (27) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു.


ഡേറ്റ സെന്ററുകൾ ഉപയോഗിച്ച് അനധികൃതമായി വോട്ടർമാരെ നീക്കാൻ ശ്രമിച്ചെന്ന കേസിലെ ആദ്യ അറസ്റ്റാണിത്. നാദിയയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ചതിനെ തുടർന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ചോദ്യംചെയ്യുകയാണ്.


വോട്ടർമാരെ നീക്കാൻ വ്യാജ ഫോം–7 അപേക്ഷകൾ ചമയ്ക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്പുകളിൽ അപേക്ഷ നൽകിയത് ഇയാളുടെ 75 മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ്. തുടർന്ന് ഒടിപി കൈമാറിയതിന് കലബുറഗിയിലെ ഡേറ്റ സെന്റർ ഇയാൾക്ക് 700 രൂപ കൈമാറി. ഇതിന്റെ തെളിവു ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.


3000 വ്യാജ നമ്പർ ഉപയോഗിച്ചു

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അലന്ദിൽ അനധികൃതമായി 5994 വോട്ടുകൾ നീക്കുന്നതിന് ഇത്തരത്തിൽ 3000 വ്യാജ ഫോൺ നമ്പറുകളിൽനിന്ന് അപേക്ഷ നൽകിയതായി എസ്ഐടി കണ്ടെത്തി. വോട്ടർമാരെ നീക്കാൻ വ്യാജ ഫോം–7 അപേക്ഷകൾ ചമയ്ക്കുന്നതിന് ഡേറ്റ സെന്റർ ജീവനക്കാർക്ക് വോട്ടൊന്നിന് 80 രൂപ വീതം കൈക്കൂലി നൽകിയതായി നേരത്തെ കണ്ടെത്തിയിരുന്നു.


വോട്ടുകൊള്ള ക്രമക്കേടു സംബന്ധിച്ച് രാഹുൽഗാന്ധി തെളിവുകൾ പുറത്തുവിട്ടതിനെ തുടർന്നാണ് കർണാടക സർക്കാർ‌ എസ്ഐടി രൂപീകരിച്ചത്. അലന്ദിൽ പരാജയപ്പെട്ട ബിജെപിയുടെ സുഭാഷ് ഗുട്ടേദാർ, മകൻ ഹർഷ ഗുട്ടേദാർ, കരാറുകാരനായ തിപ്പെരുദ്ര എന്നിവർക്ക് ഒക്ടോബർ 31ന് കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post