ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണ്. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി സ്പെയിനിലേക്ക് പോയതിന്13 ലക്ഷം ചെലവാക്കിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനിൽ മാത്രമല്ല പോയത്, ഓസ്‌ട്രേലിയ, ക്യുബ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട് കായിക വികസനത്തിനായി വിദേശ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാനാണ് പോയത്. യാത്രകൾ ഭരണ സംവിധാനത്തിന്റെ ഭഗമാണ്.
അർജന്‍റീനയുടെ മാർക്കറ്റിങ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍റേതെന്നന്ന പേരില്‍ ഇപ്പോള്‍ പുറത്തുവന്ന ചാറ്റിന് വിശ്വസ്യതയില്ല. എന്‍റെ കയ്യിലുള്ള ലിയാൻഡ്രോയുടെ പ്രൊഫൈൽ അല്ല ഇന്ന് പുറത്ത് വന്നത്. കരാറിൽ ഉള്ള കാര്യങ്ങൾ പൊതു സമൂഹത്തിൽ പറയാൻ പാടില്ല. അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ടെങ്കിൽ കരാർ ലംഘനം നടത്തിയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ്. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ താൽപര്യം കൂടി മാധ്യമങ്ങൾ പരിഗണിക്കണം, ഏതെങ്കിലും വ്യക്തിയുമായി കൂട്ടിക്കുഴക്കാനോ വ്യക്തിഹത്യക്ക് നടത്താനോ ഈ വിഷയം ഉപയോഗിക്കരുത്. മാധ്യമങ്ങൾ സർക്കാരിന് ഒപ്പം നിൽക്കണമെന്നും കായിക മന്ത്രി പറഞ്ഞു.
ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ നേരത്തെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിരുന്നു. അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നാണെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
നേരത്തെ കരാര്‍ ലംഘനം നടത്തിയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ജന്‍റീന ടീമോ സൂപ്പര്‍ താരം ലിയോണല്‍ മെസിയോ ഇന്ത്യയില്‍ കളിക്കണമെങ്കില്‍ ഇനി തങ്ങളുടെ അനുമതിയോടെ മാത്രമെ കഴിയൂവെന്നും കരാറുണ്ടാക്കിയത് തങ്ങളുമായാണെന്നും സ്പോണ്‍സര്‍ പറഞ്ഞിരുന്നു.
Post a Comment
Thanks