കോഴിക്കോട്: മതിയായ അന്വേഷണം നടത്താതെയും ലാഘവത്തോടെയും പൊതുപ്രവർത്തകനെ സ്ത്രീപീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. തിരുവമ്പാടി എസ്.ഐക്കെതിരെ വകുപ്പുതല നടപടികൾ സ്വകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നഷ്ടപരിഹാരതുക സർക്കാർ രണ്ടു മാസത്തിനുള്ളിൽ നൽകിയ ശേഷം എതിർകക്ഷിയായ തിരുവമ്പാടി എസ്.ഐ, ഇ.കെ. രമ്യയുടെ ശമ്പളത്തിൽ നിന്നും ഈടാക്കണമെന്നും കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ രേഖാമൂലം അറിയിക്കണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ എസ്.ഐയുടെ പേരിൽ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. പൗരാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന നാട്ടൊരുമ പൗരാവകാശ സമിതിയുടെ എക്സിക്യൂട്ടീവ് മെമ്പറായ തിരുവമ്പാടി സ്വദേശി സെയ്തലവിയുടെ പരാതിയിലാണ് നടപടി.
ഐ.എഫ്.എസ്. ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് തിരുവമ്പാടി എസ്.ഐ. തനിക്കെതിരെ വ്യാജരേഖ രജിസ്റ്റർ ചെയ്തതെന്നാണ് പരാതി. പരാതിയെക്കുറിച്ച് കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി. പരാതിക്കാരൻ ആരോപിക്കുന്ന തരത്തിൽ മുൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കേസിൽ പങ്കില്ലെന്ന് കമ്മീഷൻ അന്വേഷണവിഭാഗം കണ്ടെത്തി. പരാതിക്കാരനും ബന്ധുവായ പാത്തുമ്മയും അവരുടെ ബന്ധുക്കളും തമ്മിൽ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള സിവിൽ തർക്കമാണ് സ്ത്രീപീഡന കേസിന് പിന്നിലെന്ന് അന്വേഷണവിഭാഗം കണ്ടെത്തി.
2023 ജനുവരി 24ന് രാവിലെ പരാതിക്കാരനും പാത്തുമ്മയും ഭർതൃസഹോദരനായ അബ്ദുറഹ്മാനും തമ്മിൽ വാക്കുതർക്കമുണ്ടായി. അന്നു തന്നെ പരാതിക്കാരൻ അക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പാത്തുമ്മ തിരുവമ്പാടി സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെ പ്രതിയാക്കി സെക്ഷൻ 354 ഐപിസി പ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതായുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തി.
പാത്തുമ്മയുടെ മൊഴിക്ക് അനുകൂലമായി അവരുടെ ബന്ധുക്കളുടെയും മരുമക്കളുടെയും മൊഴി മാത്രം രേഖപ്പെടുത്തി വേണ്ടത്ര അന്വേഷണം നടത്താതെ പരാതിക്കാരനെതിരെ കേസെടുത്തെന്നാണ് അന്വേഷണവിഭാഗം കണ്ടെത്തിയത്. പിന്നീട് ഇതേ പരാതി വ്യാജമാണെന്നും കണ്ടെത്തി. പരാതിക്കാരന് കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കേണ്ട സാഹചര്യവുമുണ്ടായി. ഇത് പരാതിക്കാരന് മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കിയതായും അന്വേഷണവിഭാഗം കണ്ടെത്തി.
എന്നാൽ തന്റെ ഭാഗത്ത് മനപൂർവമുള്ള വീഴ്ച സംഭവിച്ചിട്ടില്ലെന്ന്
എസ്.ഐ. കമ്മീഷനെ അറിയിച്ചു. എന്നാൽ പൗരന്റെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട പോലീസ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന് കോട്ടമുണ്ടാക്കുമെന്ന് കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
Post a Comment
Thanks