ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നതടക്കം വ്യവസ്ഥകൾ അടങ്ങിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ടും ചട്ടങ്ങളും ഹൈക്കോടതി ശരിവച്ചു.
നിയമത്തിലെയും ചട്ടത്തിലെയും ചില വ്യവസ്ഥകളെ ചോദ്യം ചെയ്ത് ഐ.എം.എ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ തുടങ്ങിയവർ ഫയൽ ചെയ്ത ഹർജികൾ തളളിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. നിയമവും ചട്ടങ്ങളും നടപ്പാക്കുന്ന കാര്യത്തിൽ ഹർജിക്കാർ ഉന്നയിച്ച പ്രായോഗിക പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ ഉന്നയിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
2018ൽ സംസ്ഥാന സർക്കാർ പാസാക്കിയ നിയമവും ചട്ടങ്ങളുമാണ് ചോദ്യം ചെയ്യപ്പെട്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കാനായി നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതായിരുന്നു നിയമം. ആശുപത്രികൾ മുതൽ ലാബുകൾ വരെയുള്ള സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ തൊട്ട് സ്വീകരിക്കേണ്ട കാര്യങ്ങൾ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ചികിത്സാനിരക്ക് പ്രദർശിപ്പിക്കണമെന്നതടക്കമുള്ള വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് ഹർജിക്കാർ ഉന്നയിച്ചത്. കേന്ദ്ര നിയമം ഉള്ളതിനാൽ സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമം പാസാക്കാനാകില്ലെന്നും വാദിച്ചു
ഓരോ സേവനത്തിന്റെയും നിരക്ക് പ്രസിദ്ധീകരിക്കണമെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന ആശുപത്രിയുടെ രജിസ്ട്രേഷനടക്കം റദ്ദാക്കുന്നതിൽ കൃത്യമായ നടപടിക്രമങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ദന്താശുപത്രികളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നതും ശരിവച്ചു.
Post a Comment
Thanks