തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിലെത്തിയ രോഗി ഡോക്ടറുടെ അനാസ്ഥ മൂലം ചികിൽസ ലഭിക്കാതെ മരിക്കുകയും മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചതായി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറയെ ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 2 ന് പുലർച്ചെ 3 മണിക്ക് മൂന്നിയൂർ കുണ്ടംകടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ മൗലവിയെന്ന കുഞ്ഞിപ്പയെ (56) കലശലായ ശ്വാസതടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടർന് ഭാര്യയും അയൽവാസിയും ചേർന്ന് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി ക്യാഷ്യാലിറ്റിയിൽ എത്തിച്ച അബൂബക്കർ മൗലവിയെ പരിശോധിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വൈകിയാണ് എത്തിയത്. ഡ്യൂട്ടി സമയത്ത് വിശ്രമമുറിയിൽ പോയി ഉറങ്ങുകയായിരുന്ന ഡ്യൂട്ടി ഡോക്ടർ ഫെബിനയെ സെക്യൂരിറ്റി സ്റ്റാഫ് നിരവധി തവണ വിളിച്ചിട്ടാണ് ക്യാഷ്വാലിറ്റിയിൽ എത്തിയത്. ഡോക്ടർ എത്തി രോഗിയെ പരിശോധിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നു.
ഇതെല്ലാം മറച്ച് വെച്ച് അബൂബക്കർ മൗലവി യുടെ മരണം സംശയാസ്പദമാണെന്ന രീതിയിൽ ഡോക്ടർ പോലീസിന് ഇന്റിമേഷൻ അയക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് പോസ്റ്റ്മോർട്ട നടപടികളിലേക്ക് നീങ്ങുകയും സംശയാസ്പദമെന്ന രീതിയിൽ ഡോ: ഫെബിന പോലീസിന് നൽകിയ ഇന്റിമേഷൻ കണക്കിലെടുത്ത് ഫോറൻസിക്ക് സർജൻ തന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വാശി പിടിച്ചതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് ചെയ്യേണ്ട പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഏറെ സമയം വൈകി മാറ്റുകയായിരുന്നു. ഈ സംഭവം ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.
സ്വാഭാവിക മരണം സംഭവിച്ച ഒരു മൃതദേഹത്തോട് മാനുഷിക പരിഗണന പോലും കാണിക്കാതെ അനാദരവ് കാണിച്ച ഡോക്ടർ ഫെബിനക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മരിച്ച വ്യക്തിയുടെ നാട്ടുകാരനും സാമൂഹ്യ പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ് അന്വേഷണം നടത്തി ലഭ്യമാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ:ഫെബിനക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടർ പരാതിക്കാരനെ അറിയിച്ചിട്ടുള്ളത്.
ഇതിന് ശേഷവും ഡോക്ടർ ഫെബിന പിഞ്ചു കുഞ്ഞുങ്ങൾക്കടക്കം ചികിൽസ നിഷേധിച്ച സംഭവം ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
Post a Comment
Thanks