ദോഹ: ബലി പെരുന്നാൾ ആഘോഷത്തിൻ്റെ ആഹ്ലാദത്തിലിരിക്കെ ഖത്തറിലെ പ്രവാസി സമൂഹത്തെ തേടിയെത്തിയത് ഞെട്ടിക്കുന്നതും ഏറെ സങ്കടപ്പെടുത്തുന്നതുമായ വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഖത്തറിൽനിന്നും വിനോദയാത്രക്ക് പോയ സംഘം അപകടത്തിൽപ്പെട്ട് പലർക്കും ഗുരുതരമായി പരിക്കേറ്റുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
ഇന്ത്യക്കാർ അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത് എന്നായിരുന്നു വിവരം. അധികം വൈകാതെ പരിക്കേറ്റവരിൽ നാലു മലയാളികൾ ഉണ്ടെന്ന കാര്യം മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിന് പിറകെയാണ് മരിച്ച അഞ്ചു പേരും മലയാളികളാണ് എന്ന കാര്യം കെനിയയിൽനിന്ന് വിനോദയാത്ര സംഘത്തിൽനിന്നുള്ളവർ അറിയിച്ചത്. കൂടാതെ പരിക്കേറ്റ 22 പേരിൽ നിരവധി മലയാളികളുമുണ്ട്. ചിലരുടെ പരിക്ക് ഗുരുതരം ഉള്ളതാണെങ്കിലും മറ്റു ചിലർക്ക് നിസ്സാര പരിക്കുകൾ ആണുള്ളത്.
പെരുന്നാൾ അവധിക്കാലത്ത് ഖത്തറിൽനിന്ന് ഇതുപോലെ വിവിധ രാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കായി സംഘങ്ങൾ പുറപ്പെടാറുണ്ട്. തുർക്കി, കെനിയ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറെയും വിനോദയാത്ര പോകാറുള്ളത്.
വിനോദയാത്ര സംഘടിപ്പിക്കുന്ന നിരവധി ഏജൻസികളും ഖത്തറിലുണ്ട്. ഇതിൽ പെട്ട ഒരു ഏജൻസിയാണ് ഈ ടൂറും സംഘടിപ്പിച്ചത്. ടൂർ കമ്പനി ഉദ്യോഗസ്ഥനായ ജോയലിൻ്റെ ഭാര്യ പാലക്കാട് മണ്ണൂർ സ്വദേശി റിയ (41) മകൾ ടൈറ (7) എന്നിവരാണ് മരിച്ച രണ്ടുപേർ. തൃശൂർ ഗുരുവായൂർ തൈക്കടവ് ജസ്ന് കുട്ടിക്കാട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച ബാക്കിയുള്ള മൂന്നു പേർ. റിയയുടെ ഭർത്താവ് ജോയൽ മകൻ ദ്രാവിഡ് എന്നിവർക്കും മരണപ്പെട്ട ജസ്നയുടെ ഭർത്താവ് മുഹമ്മദ്
ഹനീഫക്കും പരിക്കേൽക്കുകയും ചെയ്തു. അസ്മമ ഇഖ്ബാൽ ഇബ്രാഹിം, അബ്‌ദുല്ല ഖീ റിസ്വാൻ, അൽമാസ് ഇഖ്ബാൽ, വിജയലക്ഷ്‌മി, നിധിശ്രീ, ഗീതഷോജി ഐസക്, ഷോജി ഐസക്, ആബേൽ ഉമ്മൻ ഐസക്, ബിബിൻ ബാബു, നസ്റീൻ അബാനു, സാദിയ അൻജൂം ഖഫീൽ അഹമ്മദ്, മനോജ് കുമാർ, ശ്രുതി, അനന്ദ, ജയലക്ഷ്മി, മുഹമ്മദ്, ട്രാവിസ് നോയൽ, സാജിൽ, റിനി, ആസിഫ് മുഹമ്മദ്, അദ്നാൻ മുഹമ്മദ്, അമാൻ മുഹമ്മദ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.

Post a Comment
Thanks