ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈബർ കുറ്റകൃത്യ ബോധവൽക്കരണ കോളർ ട്യൂൺ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു.
ഉപഭോക്താക്കളുടെ പരാതി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കോളർ ട്യൂൺ അലോസരമായതോടെ നടനെതിരെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു.
സൈബർ തട്ടിപ്പുകളുടെ വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സർക്കാർ നേതൃത്വത്തിലുള്ള ഒരു ക്യാമ്പയ്‌നിന്റെ ഭാഗമായിരുന്നു ഫോൺ കോളുകൾക്ക് മുൻപുള്ള മുൻകൂട്ടി റെക്കോർഡുചെയ്‌ത സന്ദേശം. വ്യാഴാഴ്ച ക്യാമ്പയ്‌ൻ അവസാനിച്ചതോടെ സന്ദേശം നീക്കം ചെയ്‌തതായി റിപ്പോർട്ട്
ഓൺലൈൻ തട്ടിപ്പ് തടയാനുള്ള ഒരു ഓർമ്മപ്പെടുത്തലായി ആ സന്ദേശം ഏറെ പ്രചാരം നേടിയെങ്കിലും ക്രമേണ അത് പലർക്കും അലോസരവും അസൗകര്യവുമായി മാറി. അടിയന്തര കോളുകൾ ചെയ്യുമ്പോൾ ഈ സന്ദേശം കഴിയാൻ കാത്തിരിക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഉപയോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു.
സന്ദേശത്തിന് ശബ്ദം നൽകിയ അമിതാഭ് ബച്ചന് നേരെയും വിമർശനമുയർന്നു. ദീർഘമായ സന്ദേശത്തിന് കാരണം താരത്തിന്റെ പ്രായമാണെന്ന തരത്തിലും വിമർശനമുയർന്നു.
വിമർശനം ഏറിയതോടെ താരം എക്‌സിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് സന്ദേശം റെക്കോർഡുചെയ്‌തത്, നിർത്താൻ സർക്കാരിനോട് പറയൂ എന്ന് ഒരു ട്രോളിനെ ടാഗ് ചെയ്തുകൊണ്ട് ബച്ചൻ പറഞ്ഞു.
കൊറോണ വൈറസിനെതിരായ മുൻകരുതലുകൾ സംബന്ധിച്ച് സമാനമായ കോളർ ട്യൂൺ സന്ദേശത്തിൽ ശബ്ദം നൽകിയതിന് മുൻപും ബച്ചൻ വിമർശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങളിൽ ചിലർക്കും രോഗം ബാധിച്ചതിനെത്തുടർന്ന്, ബച്ചന്റെ ശബ്ദം ഈണത്തിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹരജിയും ഫയൽ ചെയ്തിരുന്നു.
Post a Comment
Thanks