പണമിരട്ടിപ്പിക്കാമെന്ന് വാട്സ്‌ആപ്പില്‍ വാഗ്ദാനം; മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4.44 കോടി നഷ്ടമായി


കണ്ണൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാട്ട്സാപ്പ് സന്ദേശത്തില്‍ വിശ്വസിച്ച്‌ കണ്ണൂരില്‍ ഡോക്ടർക്ക് നഷ്ടമായത് 4,44,20,000 രൂപ.


മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ 30ലധികം തവണകളിലായാണ് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ കണ്ണൂർ സൈബർ പൊലീസില്‍ പരാതി നല്‍കി.

കണ്ണൂർ ജില്ലയില്‍ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈൻ തട്ടിപ്പ് കൂടിയാണിത്. ഡോക്ടറുടെ മൊബൈലില്‍ ലഭിച്ച വാട്ട്സ് ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ഷെയർ മാർക്കറ്റില്‍ നിക്ഷേപിക്കുന്ന തുക ഇരട്ടിയായി തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുക നിക്ഷേപിക്കാനുള്ള അക്കൗണ്ടും തട്ടിപ്പു സംഘം നല്‍കി. ഷെയർമാർക്കറ്റില്‍ മുൻ പരിചയമുള്ള ഡോക്ടർ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച്‌ പണം നിക്ഷേപിക്കാൻ തുടങ്ങി. ഇദ്ദേഹം വാങ്ങിയ ഷെയറുകള്‍ക്ക് ഇരട്ടി തുക ലഭിച്ചതായി സന്ദേശവും ലഭിച്ചുതുടങ്ങി. ഇതോടെ, കൂടുതല്‍ തുക വിവിധ സമയങ്ങളിലായി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.


തുക ഇരട്ടിക്കുന്ന സന്ദേശമല്ലാതെ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായതോടെയാണ് എല്ലാം തട്ടിപ്പാണെന്ന് ഇദ്ദേഹത്തിന് ബോധ്യമായത്. വാട്ട്സ് ആപ്പില്‍ ലഭിച്ച നമ്പറില്‍ അജ്ഞാതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സൈബർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേരളത്തിനു പുറത്തുള്ള സൈബർ തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Thanks

Previous Post Next Post