നിലമ്പൂര്‍ | പ്രചാരണം അടിത്തട്ടു വരെ എത്തിച്ചു മുന്നേറുന്നതിന്റെ ഭാഗമായി ഇടതു–വലതു മുന്നണികൾ കുടുംബയോഗങ്ങളിലാണ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്. യുഡിഎഫ് നേതാക്കൾ പഞ്ചായത്ത് തലം വരെ എംഎൽഎമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ചുമതല വീതംവച്ചാണ് കുടുംബയോഗങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ വീട്ടുമുറ്റത്തും വീട്ടിനുള്ളിലും വരെ എത്തുന്ന മന്ത്രിമാർ തീർക്കുന്ന അമ്പരപ്പാണ് വോട്ടർമാർക്ക് ഇടതുപക്ഷം സമ്മാനിക്കുന്നത്.
ഇരുമുന്നണികളിലെയും എംപിമാരെയും എംഎൽഎമാരെയും തൊട്ടടുത്ത് കൺനിറയെ കാണാനാകുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് വോട്ടർമാരുടെ ദിനങ്ങൾ മുന്നോട്ടുപോകുന്നത്. എൻഡിഎ, എസ്ഡിപിഐ സ്ഥാനാർഥികൾ സ്വന്തം ശക്തികേന്ദ്രങ്ങളിൽ വോട്ടുറപ്പിച്ച് മുന്നേറുന്നതിലാണ് ഈ ഘട്ടത്തിൽ ശ്രദ്ധപതിപ്പിക്കുന്നത്. മുൻ എംഎൽഎ കൂടിയായ പി.വി.അൻവർ അനൗൺസ്മെന്റ് വാഹനങ്ങൾക്കൊപ്പം ഡിജിറ്റൽ സ്ക്രീൻ പിടിപ്പിച്ച വാഹനങ്ങളും മണ്ഡലത്തിൽ രംഗത്തിറക്കി. വെൽഫെയർ പാർട്ടി, പിഡിപി പിന്തുണ സംബന്ധിച്ച ചർച്ചകളും പ്രതികരണങ്ങളും ബുധനാഴ്ചയും നിലമ്പൂർ പ്രചാരണത്തിൽ ചൂടേറിയ വിഷയമായി.
വയനാട് ലോക്സഭാ മണ്ഡല സന്ദർശനത്തിന്റെ ഭാഗമായി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലും പ്രിയങ്ക ഗാന്ധിയെത്തുന്ന ആവേശത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്. നിലമ്പൂരിലെ ഒരു യോഗത്തിൽ പ്രിയങ്ക പങ്കെടുക്കുമെന്നാണ് ഔദ്യോഗിക വിവരമെങ്കിലും റോഡ് ഷോയടക്കം ഒരുക്കി സന്ദർശനം ‘കളറാ’ക്കാനുള്ള ചർച്ചകളിലാണ് യുഡിഎഫ് പ്രചാരണ കേന്ദ്രങ്ങൾ.
പ്രചാരണത്തിന്റെ ഭാഗമായി 13, 14, 15 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും. 13 ന് വൈകിട്ട് നാലിന് ചുങ്കത്തറയിൽ നടക്കുന്ന റാലിയിലും വൈകിട്ട് അഞ്ചിന് മുത്തേടത്ത് നടക്കുന്ന റാലിയിലും മുഖ്യമന്ത്രി പങ്കെടുക്കും. 14 ന് വൈകിട്ട് നാലിന് വഴിക്കടവിലും അഞ്ചിന് എടക്കരയിലുമാണ് മുഖ്യമന്ത്രിയുടെ റാലികൾ, 15 ന് രാവിലെ പത്തിന് പോത്തുകല്ലിലും നാലിന് കരുളായിയിലും വൈകിട്ട് അഞ്ചിന് അമരമ്പലത്തും റാലികളിൽ പങ്കെടുത്ത ശേഷമാകും മുഖ്യമന്ത്രി മടങ്ങുക. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 12 ന് മണ്ഡലത്തിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, അൽഫോൻസ് കണ്ണന്താനം എന്നിവർ 12 ന് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിക്കായി പര്യടനം നടത്തും.
Post a Comment
Thanks