✅ 'ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ല'
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ശശി തരൂർ എംപി.
നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാൽ പോകുമായിരുന്നു എന്നുമാണ് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞത്.
നിലമ്പൂരിലേക്ക് വരണമെന്ന് അഭ്യർത്ഥിച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസ്സിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും തരൂർ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യുഡിഎഫ് നേതൃത്വം നൽകിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കൾ ആരും പോകാറില്ലെന്ന് ആയിരുന്നു തരൂരിന്റെ മറുപടി.
16 വർഷമായി കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കുകയാണ്. പാർട്ടിയോടും പ്രവർത്തകരോടും ഒരു പ്രശ്ന വുമില്ല. പാർട്ടിയോടുള്ള സ്നേഹത്തിൽ സംശയം വേണ്ട. പാർട്ടി അവഗണിച്ചു എന്ന തോന്നലുമില്ല. നേതൃത്വത്തിനോട് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. അതൊക്കെ പാർട്ടിക്കകത്ത് സംസാരിക്കാറാണ് പതിവ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തെക്കുറിച്ചു 'താൻ എവിടേക്കും പോകുന്നില്ലെന്ന്' തരൂർ മറുപടി പറഞ്ഞു.
Post a Comment
Thanks