ലക്‌നൗ| സൗദി എയർലൈൻസ് വിമാനത്തിന്റെ ലാന്‍ഡിങ്ങ് ഗിയറിന് സമീപം തീപ്പൊരി. വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ ലക്‌നൗ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ജിദ്ദയില്‍ നിന്നും വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീപ്പൊരി കണ്ടത്.
ഹജ്ജ് യാത്രക്കാരുമായി തിരികെയത്തിയ വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ വിമാനം അടിയന്തിരമായി നിർത്തുകയും വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
തീപ്പൊരിയുടെ കാരണം എന്താണെന്ന് സൗദി എയര്‍ലൈന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക തകരാർ കാരണമാണോ തീപ്പൊരി കണ്ടതെന്ന് വ്യക്തമല്ല. ലാന്‍ഡിങ്ങിനിടെ തീപ്പൊരിയും പുകയും ഉണ്ടാകുന്നത് പുറത്തെത്തിയ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
ഹജ്ജ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് എയർപോർട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
إرسال تعليق
Thanks