സംസ്ഥാനത്ത് പത്താമതായി രൂപീകരിച്ച മലപ്പുറം ജില്ലയ്ക്ക് നാളെ 56 വയസ്സ് പൂർത്തിയാകുമ്പോഴും ജില്ലയുടെ പിറവിയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജില്ലയുടെ രൂപീകരണം സംബന്ധിച്ച രാഷ്ട്രീയ വാദപ്രതിവാദങ്ങൾ കൂടുതൽ ചൂടുപിടിക്കുകയാണ്. 1969 ജൂൺ 16-നാണ് പശ്ചിമഘട്ടവും ചാലിയാറും അറബിക്കടലും കുന്തിപ്പുഴയും അതിരിട്ട് മലപ്പുറം ജില്ല രൂപീകൃതമായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന ഈ ജില്ലക്കെതിരായ മുഖ്യമന്ത്രിയുടെ വിവാദ പരാമർശം, രൂപീകരണകാലത്തെ കോൺഗ്രസിന്റെ എതിർപ്പ്, ജില്ല വിഭജിക്കണമെന്ന ആവശ്യം തുടങ്ങിയവയെല്ലാം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചാ വിഷയങ്ങളാണ്.
മലപ്പുറം ജില്ലയ്ക്കായി ആദ്യമായി നിയമസഭയിൽ ശബ്ദമുയർത്തിയത് മുസ്ലിം ലീഗിന്റെ മങ്കട എം.എൽ.എയായിരുന്ന തിരുവനന്തപുരം സ്വദേശി അഡ്വ. പി. അബ്ദുൽ മജീദായിരുന്നു. കേരളപ്പിറവിയോടെ മലബാർ ജില്ല കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ, മലപ്പുറം വികസനമെത്താതെ ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു.
കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. ബാപ്പുട്ടിയുടെ പരാതിയെത്തുടർന്ന്, പാണക്കാട് പൂക്കോയ തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, എം.പി.എം. അഹമ്മദ് കുരിക്കൾ എന്നിവരുടെ നിർദേശത്തിൽ അഡ്വ. പി. അബ്ദുൽ മജീദ് മലപ്പുറം ജില്ല വേണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു. പിന്നീട് 1967-ൽ മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനം രൂപരേഖ തയാറാക്കി അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനും റെവന്യൂ മന്ത്രി കെ.ആർ. ഗൗരിയമ്മയ്ക്കും നിവേദനം സമർപ്പിച്ചു. തുടർന്നാണ് 1969 ജൂൺ 16-ന് മലപ്പുറം ജില്ല രൂപീകരിക്കുന്നത്.
മലബാറിൽ മറ്റു ജില്ലകൾ രൂപീകരിച്ചപ്പോഴുണ്ടാകാത്ത എതിർപ്പാണ് മലപ്പുറം രൂപീകരണത്തിലുണ്ടായത്. "മിനി പാകിസ്ഥാൻ രൂപീകരണം" എന്ന് ആക്ഷേപിച്ച് കെ. കേളപ്പന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ വിരുദ്ധ സമിതി പ്രതിഷേധ സമരം നടത്തി. പ്രഥമ ജില്ലാ കലക്ടറായി തിരുവനന്തപുരം സ്വദേശി കെ. ഭാസ്കരൻ നായർ ചുമതലയേറ്റു.
വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവർ മലപ്പുറത്തെ വിമർശിച്ചതും അഭിമുഖം നൽകിയതുമാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പ്രചാരണ ആയുധമാക്കിയത്. എന്നാൽ, മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ്. മന്ത്രിസഭയാണെന്നും അന്ന് മലപ്പുറത്തിനെതിരായി സമരം ചെയ്തത് കോൺഗ്രസും ആര്യാടൻ മുഹമ്മദുമായിരുന്നുവെന്നും എൽ.ഡി.എഫും തിരിച്ചടിച്ചു. മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ നിലമ്പൂർ എം.എൽ.എയുമായ പി.വി. അൻവറിന്റെ ആവശ്യം.
ആർ.എസ്.എസും ബി.ജെ.പിയും ഏതു വിഷയത്തിലും ആദ്യം വിമർശിക്കുന്നതും മലപ്പുറത്തെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളും തദ്ദേശ സ്ഥാപനങ്ങളുമുള്ളത് മലപ്പുറം ജില്ലയിലാണ്. എന്നാൽ ആവശ്യമായ പരിഗണനയും അവകാശങ്ങളും 56 വർഷമായിട്ടും ഈ ജില്ലയ്ക്ക് ലഭിക്കുന്നില്ലെന്ന വാദവും ശക്തമാണ്.
Post a Comment
Thanks