കോഴിക്കോട്: പ്രീഡിഗ്രി തോറ്റ കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ കണ്ണൻ വ്യാജ ഡോക്ടറായി രോഗികളെ ചികിത്സിച്ചതിന് പിടിയിലായത് 81ാം വയസ്സില്‍.
മാറാട് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത വ്യാജ ഡോക്ടർ 21 വർഷമാണ് നാട്ടുകാരെ ചികിത്സിച്ച് വഞ്ചിച്ചത്. 2004 മുതല്‍ മാറാട് സാഗര സരണിയില്‍ വായനശാലക്കു സമീപം 'മാറാട് മെഡിക്കല്‍ സെന്റർ' എന്ന പേരില്‍ ചികിത്സാ കേന്ദ്രം തുടങ്ങിയ ഡോ. ഇ.കെ. കണ്ണൻ എന്ന കുഞ്ഞിക്കണ്ണൻ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. 21 വർഷത്തിനിടെ സാധാരണക്കാരായ ആയിരങ്ങളാണ് ഇയാളുടെ ചികിത്സയില്‍ വഞ്ചിതരായത്. ആർക്കും ഒരു സംശയത്തിനും ഇടവരുത്താത്ത വിധമാണ് ഇയാളുടെ പെരുമാറ്റം.
ബേപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിലുള്ള കിടപ്പ് രോഗികള്‍ക്ക് നല്‍കിയ മരുന്നുകളുടെ പരിശോധനയില്‍ നിന്നാണ് പാലിയേറ്റീവ് നഴ്സുമാർ കണ്ണന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. രോഗികള്‍ക്ക് ഇയാള്‍ നല്‍കിയത് കാലാവധി കഴിഞ്ഞ ഗുളികകളും കുപ്പി മരുന്നുകളുമാണ്.
കുപ്പികള്‍ക്ക് മുകളില്‍ ഒട്ടിച്ച ലേബലിലെ കാലാവധി രേഖപ്പെടുത്തുന്ന ഭാഗം ചുരണ്ടി, മരുന്നുകള്‍ കഴിക്കേണ്ടുന്ന വിധം എങ്ങിനെ എന്നുള്ള ലേബല്‍ മുകളില്‍ ഒട്ടിച്ചാണ് ഇയാള്‍ രോഗികള്‍ക്ക് സ്ഥിരമായി നല്‍കിയത്. പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവും കാലാവധി കഴിഞ്ഞ നിരവധി മരുന്നുകളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.
നല്ലളം പാടം സ്റ്റോപ്പിനു സമീപം സ്ഥിര താമസമാക്കിയാണ് മൂന്നരകിലോമീറ്ററോളം ദൂരെയുള്ള തീരമേഖലയുള്‍പ്പെടുന്ന മാറാട് പ്രദേശം കേന്ദ്രീകരിച്ച് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഒരുവിധ രേഖകളും രജിസ്ട്രേഷനുമില്ലാതെ അലോപ്പതി-ആയുർവേദ ചികിത്സയിലൂടെ രോഗികള്‍ക്ക് കാലപ്പഴക്കമുള്ള മരുന്നുകള്‍ നല്‍കിയതായും അനധികൃതമായി മരുന്നുകള്‍ സൂക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്
അലോപ്പതി, ആയുർവേദം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം തുടങ്ങിയവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെതിരെ ആള്‍മാറാട്ടം നടത്തിയതിനും ജനങ്ങളെ വഞ്ചിച്ചതിനും കേസെടുത്തത്. നി യമവിരുദ്ധമായി സൂക്ഷിച്ചതും കാലാവധി കഴിഞ്ഞതുമായ മരുന്നുകളും കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്നും മാറാട് ഇൻസ്പെക്ടർ എം.എല്‍. ബെന്നി ലാലു പറഞ്ഞു.
إرسال تعليق
Thanks