സൗദി പ്രവാസികൾ ശ്രദ്ധിക്കുക | ഇഖാമ പുതുക്കാൻ വൈകിയ മലപ്പുറം സ്വദേശിയെ സഊദിയിൽ നിന്ന് നാട് കടത്തി



വൈകിയാലും പിഴ ഒടുക്കി ഇഖാമ പുതുക്കാമെന്ന ധാരണയാണ് വിനയായത് 


റിയാദ്/അബഹ: സഊദി താമസരേഖയായ ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടികൂടി നാടുകടത്തി. സഊദിയിൽ അടുത്ത കാലത്ത് നിലവിൽ വന്ന നിയമ പ്രകാരമാണ് ഇദ്ദേഹത്തെ നാട് കടത്തിയത്. ഇഖാമ പുതുക്കുന്നതിൽ മൂന്ന് തവണ കാലവിളംബം വരുത്തിയാൽ നാടുകടത്തും എന്ന നിയമമാണ് അടുത്തിടെ നിലവിൽ വന്നത്. ഇതുപ്രകാരമാണ് മലപ്പുറം ഇടക്കര സ്വദേശിയെ നാടുകടത്തിയത്.



നേരത്തെ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റ ഇഖാമ പുതുക്കാൻ വൈകിയിരുന്നു. ആ രണ്ടു സമയങ്ങളിലും ഫൈൻ അടച്ചാണ് ഇദ്ദേഹം ഇഖാമ പുതുക്കിയിരുന്നത്. സമാനമായി മൂന്നാം തവണയും ശ്രമിക്കാമെന്ന ധാരണയിൽ കഴിയുമ്പോഴാണ് അമളി പിണഞ്ഞത്.


മൂന്നാമതും ഇഖാമ കാലാവധി കഴിഞ്ഞപ്പോൾ മുമ്പ് ചെയ്തപോലെ ഫൈൻ അടച്ച് പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിൽ കഴിയവേ, സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണിൽ എത്തിയപ്പോൾ നടന്ന പരിശോധനയിൽ പിടിക്കപ്പെടുകയായിരുന്നു.


യുവാവിനോട് പതിവ് പരിശോധനയുടെ ഭാഗമായി പോലീസ് ഇഖാമ ആവശ്യപ്പെടുകയും തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ എത്തിച്ചു. ഇത് അറിഞ്ഞ് തർഹീലിൽ എത്തിയ സഹോദരനോട് നാടുകടത്താനാണ് തീരുമാനം എന്ന് അധികൃതർ പറഞ്ഞു.


തുടർന്ന് സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതിയംഗവുമായ ബിജു കെ. നായരുടെ സഹായം തേടി. അദ്ദേഹത്തെിൻറ നിർദേശാനുസരണം വിമാനടിക്കറ്റുമായി എത്തി തർഹീലിൽ നിന്ന് പുറത്തിറക്കി അബഹ എയർപോർട്ട് വഴി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. മൂന്ന് തവണ ഇഖാമയുടെ കാലവധി കഴിഞ്ഞാൽ പൊലീസിൻറെ കൈയ്യിൽപെട്ടാൽ പിന്നെ ഇഖാമ പുതുക്കിയാൽ പോലും നാടുകടത്തൽ ശിക്ഷ ലഭിക്കുമെന്ന് ബിജു കെ. നായർ പറഞ്ഞതായി വാർത്ത റിപ്പോർട്ട് ചെയ്ത‌ മാധ്യമം റിപ്പോർട്ട് ചെയ്തു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha