ന്യൂഡൽഹി:പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബി.ജെ.പി .എം .പി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ കാലം എം.പി.യായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് തീരുമാനം. കീഴ് വഴക്കം ലംഘിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി.
ഏഴാം തവണ ലോക്‌സഭയിലെത്തുന്ന ഒഡീഷയില്‍ നിന്നുള്ള എം .പി യാണ് ഭര്‍തൃഹരി മെഹ്താബ് . എട്ടുതവണ എം.പി.യായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തീരുമാനം. ബി.ജെ.ഡി. അംഗമായിരുന്ന ഭര്‍തൃഹരി കഴിഞ്ഞ മാര്‍ച്ചിലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. അതേസമയം ഏറ്റവും കൂടുതല്‍ കാലം എം.പി.യായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യത എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭര്‍തൃഹരിയെ നിയമിക്കുന്നതെന്ന് മാണിക്യം ടാഗോര്‍ എം.പി.യും കുറ്റപ്പെടുത്തി. പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭര്‍തൃഹരി മെഹ്താബ് മേല്‍നോട്ടം വഹിക്കും. ഈ മാസം 26നാണ് ലോക്‌സഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടേം സ്പീക്കറാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks