തിരുവനന്തപുരം:ബേപ്പൂരിൽ മരണപ്പെട്ട 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനയിൽ നിന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്ഥിരീകരണം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാൻ കഴിയൂവെന്നും, ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
വിവിധയിടങ്ങളിൽ പനി സർവ്വേകൾ നടത്തുന്നുണ്ട്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ഇതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിർദ്ദേശം നൽകിയിട്ടുണ്ട്.ജനുവരിയിൽ തന്നെ ആരോഗ്യ ജാഗ്രത കലണ്ടർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നത് സംബന്ധിച്ച നിർദേശവും നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ജൂലൈയിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തന്നെ നടന്നിരുന്നു. ഇപ്പോൾ ശുചീകരണ പ്രവർത്തനം വീടുകളിൽ കൃത്യമായി നടത്തിയില്ലെങ്കിൽ വലിയ ഔട്ട് ബ്രേക്കിലേക്ക് കാര്യങ്ങൾ പോകും. ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലുള്ള സ്ഥലങ്ങൾ പ്രത്യേകമായി നിരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
12 ഇടങ്ങളിൽ മഞ്ഞപ്പിത്തം ഔട്ട് ബ്രേക്ക് ഉണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ബോധവൽക്കരണം ആവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. സെക്കണ്ടറി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറത്തെ മൂന്നിയൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കൃത്യമായി കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. മെഡിക്കൽ ബോർഡ് കുട്ടിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. വെള്ളത്തിലൂടെയാണ് രോഗം പിടിപെട്ടത് മന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks