ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ കഞ്ചാവ് ചെടി; ഒന്നേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു


ആലപ്പുഴ: ചെന്നിത്തലയിൽ പൊലിസ് നടത്തിയ റെയ്ഡിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. ഇവരിൽ നിന്നും കഞ്ചാവ് ചെടിയും പൊലിസ് പിടിച്ചെടുത്തു. രാമുകുമാർ (30), സന്ദീപ് കുമാർ (18), തുന്നകുമാർ (34) മുന്നകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബീഹാർ സ്വദേശികളാണ്.


ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചേങ്കര ജംഗ്ഷനിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് ഒന്നേകാൽ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ട് പരിപാലിച്ചു വളർത്തിയ നിലയിൽ അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ പോലീസ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്.


ഒരു കിലോയിൽ അധികം കഞ്ചാവ് പ്രതികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തു. വില്‍പനക്കായി 90 ചെറിയ കവറുകളിൽ പാക്ക് ചെയ്ത നിലയിലും കൂടാതെ മുഴുവനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞും സഞ്ചിയിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്. ഓണത്തിനു കച്ചവടം നടത്തുന്നതിനായി കൊണ്ട് വന്ന കഞ്ചാവാണ് പോലിസ് പിടിച്ചെടുത്തത്. ഇവക്ക് അമ്പതിനായിരം രൂപക്ക് മുകളിൽ വില വരും.


മാന്നാർ പോലിസ് ഇൻസ്പെക്ടർ ജോസ് മാത്യു വിനൊപ്പം എസ്.ഐ ബിജുക്കുട്ടൻ, ജി.എസ്.ഐ ശ്രീകുമാർ, സിവിൽ പോലിസ് ഓഫീസർ മാരായ ശ്രീകുമാർ, ഫിർദൗസ്, ജില്ലാ പോലിസ് സ്ക്വാഡ് അംഗങ്ങളായ അനസ്, ഗിരീഷ് ലാൽ എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്

Post a Comment

Thanks

Previous Post Next Post