ജാതീയധിക്ഷേപം, മലയാളം സര്‍വകലാശാലയ്ക്ക് മുൻപില്‍ വിദ്യാര്‍ഥിനിയുടെ സമരം


  തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപില്‍ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനില്‍ നിന്ന് ജാതീയധിഷേപം നേരിട്ടെന്ന പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച്‌ അനഘ ശശിയെന്ന ഗവേഷക വിദ്യാർഥിനിയാണ് സമരം ചെയ്യുന്നത്. സർവകലാശാലയിലെ ഡോ.ഭരതൻ, ഡോ. അരുണ്‍ ബാബു എന്നിവർക്കെതിരെയാണ് പരാതി. ജാതീയധിക്ഷപത്തെ തുടർന്ന് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വിദ്യാർഥിനി ആരോപിച്ചു. ഇതേത്തുടർന്നാണ് ക്യാമ്പസിന് മുന്നില്‍ സമരവുമായി എത്തിയത്. പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


2024 മുതല്‍ അധ്യാപകരില്‍ നിന്ന് ജാതീയധിക്ഷേപം നേരിട്ടെന്നും, നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നുമാണ് അനഘയുടെ ആരോപണം. ക്ലാസ് മുറികള്‍ അടിച്ചുവാരുക, പുസ്തകങ്ങളിലെ പൊടി തുടപ്പിക്കുക, പെട്ടികള്‍ ചുമപ്പിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിച്ചതായും ഇരിക്കാൻ കസേര നല്‍കാതെ വരാന്തയില്‍ നിർത്തിയതായും അവർ പറഞ്ഞു. ആരോപണവിധേയരായ അധ്യാപകരെ മാറ്റിനിർത്തണമെന്നും തനിക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് വിദ്യാർഥിനിയുടെ നിലപാട്.

Post a Comment

Thanks

أحدث أقدم