പോര്‍ച്ചുഗലിനെ തളച്ച് കൊളംബിയ; ഗോള്‍രഹിത സമനില, അവസരങ്ങള്‍ നഷ്ടമാക്കി റൊണാള്‍ഡോ


മിയാമി: ഫിഫ ലോകകപ്പിലെ കെ ഗ്രൂപ്പില്‍ പോര്‍ച്ചുഗലും കൊളംബിയയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനില. കൊളംബിയയെ തോല്‍പിച്ചിരുന്നുവെങ്കില്‍ പോര്‍ച്ചുഗലിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ കഴിയുമായിരുന്നു. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയോടും കൂടി കൊളംബിയ ഗ്രൂപ്പ് ചാംപ്യന്‍മാരായി.


കൊളംബിയയുടെ മുന്നേറ്റത്തോടെയാണ് മത്സരത്തിന്റെ ആദ്യ പകുതി തുടങ്ങിയത്. ലൂയിസ് ഡയസും ജോണ്‍ കോര്‍ഡോബയും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൊളംബിയയ്ക്കു വല കുലുക്കാന്‍ സാധിച്ചില്ല. 17-ാം മിനിറ്റില്‍ കൗണ്ടര്‍ ആക്രമണവുമായി മുന്നേറിയ കൊളംബിയ താരം ജോണ്‍ കോര്‍ഡോബ പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വെല്ലുവിളി മറികടന്നെങ്കിലും ഗോള്‍ കീപ്പര്‍ പോര്‍ച്ചുഗലിന്റെ രക്ഷകനായി. 24-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ അടിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.


കൊളംബിയ താരം ജോണ്‍ അരിയാസിന്റെ ഫൗളില്‍ പോര്‍ച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ റൊണാള്‍ഡോയുടെ കിക്ക് കൊളംബിയ ഗോളി കമിലോ വര്‍ഗാസ് അനായാസം പിടിച്ചെടുത്തു. ആദ്യ 30 മിനിറ്റുകള്‍ക്കു ശേഷം പോര്‍ച്ചുഗല്‍ മത്സരത്തിലേക്കു ശക്തമായി തിരികെയെത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.


39-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് ക്ലോസ് റേഞ്ചില്‍ എടുത്ത ഷോട്ട് തകര്‍പ്പനൊരു സേവിലൂടെ കൊളംബിയ ഗോളി വര്‍ഗാസ് രക്ഷപെടുത്തി. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൂബന്‍ നെവസും ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം

Post a Comment

Thanks

Previous Post Next Post