നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാൻ തിരഞ്ഞെടുക്കപ്പെട്ടു; ലഭിച്ചത് 99 വോട്ട് | 35 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ ഡപ്യൂട്ടി സ്പീക്കര്‍ വരുന്നത്


നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി കോൺഗ്രസിന്റെ ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകളാണ് ലഭിച്ചത്. സിപിഐയിലെ മുഹമ്മദ് മൊഹ്‌സിന് 34 വോട്ടുകൾ ലഭിച്ചു. ബിജെപി എംഎൽഎമാർ ഉൾപ്പെടെ നാലുപേർ വോട്ട് ചെയ്‌തില്ല. 


കെ.ഒ. ഐഷാബായി, നഫീസത്ത് ബീവി, ഭാര്‍ഗവി തങ്കപ്പന്‍ എന്നിവർക്ക് ശേഷം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെത്തുന്ന വനിതയാണ് ഷാനിമോൾഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് കേരളത്തിന് വനിത ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.


ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു വോട്ടെടുപ്പ്. സ്‌പീക്കറെ മാറ്റി നിർത്തി സ്വതന്ത്രർ ഉൾപ്പെടെ യുഡിഎഫിന് 101 സീറ്റുള്ളതിനാൽ ഷാനിമോൾ ഉസ്‌മാൻ വിജയിക്കുമെന്ന് നേരത്തേ ഉറപ്പായിരുന്നു.


അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും. അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്‌‌ണൻ, മുൻ എംപി കെ പി ധനപാലൻ, മുൻ മന്ത്രി ടി യു കുരുവിള എന്നിവർക്ക് നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും ഇന്ന് സഭയിലെത്തും.നാളെയും മറ്റന്നാളും ചർച്ചയുണ്ടാകും. ചോദ്യോത്തരവേള ഈ ദിവസങ്ങളിൽ ഒഴിവാക്കി. രണ്ടാഴ്‌ചയ്‌ക്ക് ശേഷം 19ന് മുഖ്യമന്ത്രി വി ഡി സതീശൻ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിക്കും. 22, 23, 24 തീയതികളിൽ ബഡ്‌ജറ്റിന്മേലുള്ള ചർച്ച നടക്കും. പിന്നീട് ഇടവേളയ്‌ക്ക് ശേഷം 29നാണ് സഭ ചേരുക. 29നും 30നും ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ചയാണ്. ജൂലായ് ഒന്നിന് ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചകൾ പൂർത്തിയാക്കി സഭ പിരിയും.

Post a Comment

Thanks

أحدث أقدم