തിരൂരങ്ങാടി: തിരൂരങ്ങാടി–അമ്പലപ്പടി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ച് സാധ്യതാ പഠനം നടത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് തിരൂരങ്ങാടി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കയ്യേറ്റങ്ങൾ സർവേ നടത്തി ഒഴിപ്പിക്കുന്നതിനും, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർത്ത് അനധികൃത ടാക്സി സ്റ്റാൻഡുകൾ മാറ്റുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും
ബിൽഡിംഗ് പ്ലാനുകളിൽ പാർക്കിംഗ് സൗകര്യം രേഖപ്പെടുത്തിയിട്ടും അവ വ്യാപാര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ചെമ്മാട് അങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിടങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സംയുക്ത സമര സമിതി ആവശ്യം.
ചെമ്മാട് അങ്ങാടിയിലെ പഴയ സീനത്ത് ഉൾപ്പെടെയുള്ള ഗതാഗത്തിന്ന് തടസ്സമാകുന്ന കെട്ടിടങ്ങൾ അക്വിസേഷൻ നടപടികളിലൂടെ ഏറ്റെടുത്ത് റോഡ് വികസനത്തിനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഉപയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംയുക്ത സമര സമിതി നൽകിയ കേസ് ഹൈക്കോടതി പുരോഗമിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ മറികടക്കുന്നതിന് വേണ്ടി സർക്കാർ എടുത്ത തീരുമാനമാണ് സാധ്യത പഠനം എന്ന കടമ്പയെന്നും സംയുക്ത സമര സമിതി ഭാരവാഹികൾ പറഞ്ഞു.
റോഡ് വികസനത്തിനും നവീകരണത്തിനുമായി സർക്കാർ ശമ്പളം പറ്റുന്ന നൂറുകണക്കിന് എൻഞ്ചിനീയർമാർ പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റിൽ ഉണ്ടെന്നിരിക്കെ അവരെയെല്ലാം മാറ്റിനിർത്തി ലക്ഷങ്ങൾ ചിലവഴിച്ചുള്ള സാധ്യത പഠനം ഖജനാവിന് നഷ്ടമുണ്ടാക്കുന്നതും ചെമ്മാട്ടങ്ങാടിയിലെ കയ്യേറ്റങ്ങൾ സംരക്ഷിച്ചു നിർത്താനുള്ള കുൽസിത ശ്രമവുമാണെന്ന് കമ്മറ്റി ഭാരവാഹികൾ ആരോപിച്ചു.
ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, റവന്യൂ, നഗരസഭ, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചുചേർത്ത് അടിയന്തര പരിഹാരം കാണാം എന്നിരിക്കെ ഖജനാവിൽ നിന്നും ലക്ഷങ്ങൾ പാഴാകുന്ന ഈ നടപടിയിൽ നിന്നും എംഎൽഎയും സർക്കാറും പിന്മാറണമെന്നും സംയുക്ത സമരസമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ പറഞ്ഞു.
നിലവിലുള്ള പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ നടപ്പാക്കാതെ സാധ്യതാ പഠനത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നത് വികസന പ്രവർത്തനങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്നതാണെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തരവും ഫലപ്രദവുമായ നടപടികളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സംയുക്ത സമരസമിതി ഭാരവാഹികളായ സലാം മനരിക്കൽ,അബ്ദുൽ റഹീം പൂക്കത്ത്,അൻവർ പാണഞ്ചേരി എന്നിവർ പറഞ്ഞു.
Post a Comment
Thanks