ദുബായ് കേന്ദ്രമാക്കി മലയാളി പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനായി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായി ജോലി ചെയ്യുന്ന അലീന എബ്രഹാം ഉൾപ്പെടെ പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതി ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റേയ്സി എന്ന സിന്ധുവാണ്. മോഡൽ അലീന കേസിലെ മൂന്നാം പ്രതിയാണ്. പൊന്നാനി സ്വദേശിയായ മൻജീമയാണ് നാലാം പ്രതി. കേസിലെ രണ്ടും അഞ്ചും പ്രതികൾ മലയാളികളായ മറ്റ് രണ്ട് സ്ത്രീകളാണെന്നാണ് വിവരം.
വാഗ്ദാനങ്ങൾ നൽകി കെണിയിൽ വീഴ്ത്തുന്ന രീതി,
വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ: വിദേശത്ത് മോഡലിംഗ്, മേക്കപ്പ് ആർട്ടിസ്റ്റ്, ബ്യൂട്ടി പാർലർ ജോലികൾ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതികളെ ദുബായിലേക്ക് ആകർഷിക്കുന്നത്.
രേഖകൾ പിടിച്ചെടുക്കൽ: വിദേശത്ത് എത്തിച്ച ഉടൻ തന്നെ യുവതികളെ ഒരു ഫ്ലാറ്റിലേക്ക് മാറ്റുകയും, അവരുടെ ഫോണുകളും പാസ്‌പോർട്ടുകളും സംഘത്തലവനായ സിന്ധുവിന്റെ നേതൃത്വത്തിൽ ബലമായി വാങ്ങി വെക്കുകയും ചെയ്യും.
ലഹരിമരുന്ന് നൽകിയുള്ള പീഡനം: പ്രതികളുടെ നിർബന്ധത്തിന് വഴങ്ങാത്തവർക്ക് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വരുന്നു. യുവതികളെ നിർബന്ധിച്ച് ലഹരിമരുന്ന് കുടിപ്പിച്ച് ബോധരഹിതരാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് ഇവരുടെ രീതി.
ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിംഗ്
ക്രൂരമായ പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം, ഇത് കാണിച്ച് യുവതികളെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു സംഘം. വഴങ്ങാത്തവരുടെ നഗ്നചിത്രങ്ങൾ യുവതികൾ അനാശാസ്യ ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് നാട്ടിലെ വീട്ടുകാർക്ക് അയച്ചുകൊടുത്ത് മാനസികമായി തകർക്കാനും പ്രതികൾ ശ്രമിച്ചു.
ഒരു മാസത്തോളം നീണ്ട അതിക്രൂരമായ തടവുജീവിതത്തിനും പീഡനങ്ങൾക്കുമൊടുവിൽ, ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് ഒരു യുവതി ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടത്. നാട്ടിൽ തിരിച്ചെത്തിയ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഈ പെൺവാണിഭ സംഘത്തിന്റെ ക്രൂരതകൾ പുറംലോകമറിഞ്ഞത്.
കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്. വിദേശത്തുള്ള രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment
Thanks