അഡൂർ | മോതിരം പോലെയുള്ള വളയങ്ങളാണ് മോതിരവളയൻ പാമ്പിന് ആ പേര് വീഴാൻ കാരണം. എന്നാൽ ദേഹത്ത് സ്വർണമോതിരമണിഞ്ഞ ഈ ചേരയെ എന്തു പേരിട്ടു വിളിക്കും?. അഡൂർ കൊപ്പളത്തെ സി.എച്ച്.രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് സ്വർണമോതിരത്തിൽ കുടുങ്ങിയ ചേരയെ കണ്ടത്. മേശവലിപ്പിൽ പാമ്പിനെ കണ്ടത്, പാമ്പുപേടി വർധിച്ച ഈ സമയത്ത് പരിഭ്രാന്തിക്കിടയാക്കിയെങ്കിലും ഒടുവിൽ കൗതുകത്തിനു വഴിമാറി.
ഇന്നലെ രാവിലെ 9ന് ആണ് സംഭവം. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ അതിനടുത്ത് നിർമിച്ച ഷെഡിലാണ് വീട്ടുസാധനങ്ങൾ സൂക്ഷിച്ചിരുന്നത്. രവി സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ ബാങ്കിലേക്ക് പോകുന്നതിനായി രേഖകൾ എടുക്കാൻ രവിയുടെ ഭാര്യ ശൈലജ മേശ വലിപ്പ് തുറന്നപ്പോഴാണ് പാമ്പിന്റെ വാൽ കണ്ടത്. ഉടനെ അത് അടച്ച് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. വീട്ടിൽ കുട്ടികളുള്ളതിനാൽ എല്ലാവരും പരിഭ്രാന്തിയിലായി. ഉടനെ വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാരായ കെ.മഹേഷും അനിലും വീട്ടിലെത്തി.
മേശ തുറന്ന് നോക്കിയപ്പോൾ കടലാസുകൾക്കിടയിൽ പാമ്പിനെ കണ്ടു. അതിനെ പുറത്തെടുത്തപ്പോഴാണ് മധ്യഭാഗത്തായി സ്വർണമോതിരം ചുറ്റിയ നിലയിൽ കണ്ടത്. നാലടിയോളം നീളമുള്ള ചേര മോതിരം കുടുങ്ങിയതിനാൽ അവശനിലയിലായിരുന്നു. ഇവർ പതിയെ മോതിരം മുറിച്ചെടുത്ത് ചേരയെ മോചിപ്പിച്ചു. രവിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നു. അതിൽ ചേര കുടുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. പക്ഷേ പാമ്പ് എങ്ങനെ മേശയിലെത്തി എന്നത് വീട്ടുകാർക്ക് ഇപ്പോഴും സംശയമാണ്. രണ്ടാഴ്ച മുൻപാണ് ഇതിനു മുൻപ് മേശ തുറന്നതെന്നാണ് അവർ പറയുന്നത്.
إرسال تعليق
Thanks