തിരൂരങ്ങാടി: മുച്ചക്ര സ്കൂട്ടറിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലായി 12,000 കിലോമീറ്ററിലധികം സഞ്ചരിച്ച് 'ആക്സസിബിലിറ്റി' സന്ദേശം പ്രചരിപ്പിച്ച സൂരജ് പി. എയ്ക്ക് വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികൾ പങ്കെടുത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആക്സസിബിലിറ്റി അവയർനസ് യാത്ര പൂർത്തിയാക്കിയാണ് വോയിസ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും 2024-ലെ സംസ്ഥാന അവാർഡ് ജേതാവുമായ സൂരജ് മടങ്ങിയെത്തിയത്. ഭിന്നശേഷിക്കാർക്ക് തടസ്സങ്ങളില്ലാത്ത ലോകം എന്ന ലക്ഷ്യം മുൻനിർത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെയും അയൽരാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലൂടെയുമായിരുന്നു മുച്ചക്ര വാഹനത്തിലെ ഈ അതിസാഹസിക യാത്ര.
ദുർഘടമായ പാതകളും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് ചരിത്രവിജയവുമായി തിരിച്ചെത്തിയ സൂരജിനെ വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി റസീന ടീച്ചർ ആദരം നൽകി സ്വീകരിച്ചു. തിരൂരങ്ങാടി നഗരസഭ സെക്രട്ടറി ചടങ്ങിൽ സൂരജിന് പൊന്നാട അണിയിച്ചു.
വോയിസ് ഓഫ് ഡിസേബിൾഡ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റാഷിദ, നന്നമ്പ്ര ജോയിന്റ് സെക്രട്ടറി റസീന ചെറുമുക്ക്, വൈസ് പ്രസിഡന്റ് റഹൈലത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശാരീരിക വെല്ലുവിളികൾ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമല്ലെന്ന് തെളിയിച്ച സൂരജിന്റെ ഈ ഐതിഹാസിക യാത്ര വലിയൊരു പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തന്റെ യാത്രയിലെ അനുഭവങ്ങളും ആക്സസിബിലിറ്റി എന്ന ആശയത്തിന്റെ പ്രാധാന്യവും സൂരജ് ചടങ്ങിൽ പങ്കുവെച്ചു
Post a Comment
Thanks